തൃശൂർ: സർഗാത്മക എഴുത്തുകാർ യേശുദാസിനെ അവഗണിച്ചെന്നും ആ സാഹചര്യത്തിലാണ് താൻ 'ദാസ് കാപിറ്റൽ'എഴുതിയതെന്നും സുഭാഷ് ചന്ദ്രൻ. 'ഗീതം സംഗീതം'കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ശ്രീകുമാരൻ തമ്പിയെ ആദരിച്ച ചടങ്ങും അദ്ദേഹത്തിൻെറ ഗാനങ്ങൾ കോർത്തിണക്കിയ പാട്ടു സന്ധ്യയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശുദാസിനെ സർഗാത്മക എഴുത്തുകാർ അടയാളപ്പെടുത്തിയില്ല. അക്കിത്തമാണ് ഇതിന് അപവാദം. മറ്റൊരിടത്തും ഉണ്ടാകാനിടയില്ലാത്ത വിപര്യമാണിത്- സുഭാഷ് ചന്ദ്രൻ പറഞ്ഞു. തൻെറ കുട്ടിക്കാലത്തെയും കൗമാരത്തെയും യൗവനത്തെയും നിർണയിച്ച ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ രചനകളായിരുന്നു. എളിയ പദങ്ങൾ കൊണ്ട് തനിക്ക് സർഗദ്യുതി പകർന്നതും അദ്ദേഹമായിരുന്നുവെന്നും സുഭാഷ് പറഞ്ഞു. ശ്രീകുമാരൻ തമ്പിക്ക് ആദര ഉപഹാരം മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനിച്ചു. അദ്ദേഹത്തെ പെരുവനം കുട്ടന്മാർ പൊന്നാട അണിയിച്ചു. ഗായകരായ കല്ലറ ഗോപൻ, റീന മുരളി എന്നിവരെ ശ്രീകുമാരൻ തമ്പി ആദരിച്ചു. 'ഗീതം സംഗീതം'പ്രസിഡൻറ് ആർ. ഗോപി മോഹൻ അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ, ടി.ആർ. വിജയകുമാർ, ജയരാജ് വാരിയർ എന്നിവർ സംസാരിച്ചു. സുകുമാരൻ ചിത്ര സൗധം സ്വാഗതവും എം. ഹരിദാസ് നന്ദിയും പറഞ്ഞു. തുടർന്ന് 'ഇലഞ്ഞിപ്പൂമണം'എന്ന പേരിൽ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളുടെ പാട്ടു സന്ധ്യ അരങ്ങേറി. കല്ലറ ഗോപൻ, എടപ്പാൾ വിശ്വനാഥൻ, റീന മുരളി, ഇന്ദുലേഖ വാരിയർ, മനോജ് കമ്മത്ത്, ദിൽരാജ് ഗോപി, റൂഷേൽ റോയ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.