വടക്കാഞ്ചേരി: ഏതെങ്കിലും ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനം നിലവിലില്ലാത്ത കടകളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ഉള്ള വടക്കാഞ്ചേരി നഗരസഭയുടെ തീരുമാനത്തെ നഗരസഭ പരിധിയിൽ ഉള്ള വ്യാപാരികൾ സ്വാഗതം ചെയ്തു. നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിയായ സർവ ശുദ്ധി യിലേക്ക് എല്ലാ വ്യാപാരികളും ചേരുവാനും പദ്ധതിയുടെ പ്രചാരണ പരിപാടികളിൽ പങ്കാളിയാകാനും യോഗം തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ സ്ഥാപനങ്ങളിൽ നിന്നും ജൈവം -അജൈവം എന്നിങ്ങനെ വേർതിരിച്ചു മാത്രമേ നഗരസഭ മാലിന്യം സ്വീകരി ക്കുകയുള്ളൂ.നിയമ പ്രകാരം പരമാവധി കടകളിൽ ഉറവിട മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിക്കുവാൻ തീരുമാനമായി. പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, സ്ട്രോ, തുടങ്ങിയ ഡിസ്പോസിബിൾ വസ്തുക്കൾ ഉപയോഗം കുറച്ച് പതിയെ പൂർണമായി ഒഴിവാക്കുവാ നുള്ള നഗരസഭയുടെ നിർദേശ ത്തെ യോഗത്തിൽ വ്യാപാരികൾ സ്വീകരിച്ചു. സർവശുദ്ധിയുടെ ഭാഗമായി നഗരസഭ വരും ദിവസങ്ങളിൽ ഹോട്ടൽ, കാറ്ററിങ് യൂനിറ്റുകൾ, ഓഡിറ്റോറിയം ഉടമകൾ എന്നിവരുടെ യോഗം പ്രത്യേകമായി വിളിച്ചുചേർക്കും. വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിൽ നടന്ന യോഗം നഗരസഭാ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണത്തിൻെറ സാങ്കേതിക വശങ്ങളെപ്പറ്റി ഡോക്ടർ മനോജും നിയമ വശങ്ങളെപ്പറ്റി ഹെൽത്ത് ഇൻസ്പെക്ടർ വിജയപ്രകാശും സംസാരിച്ചു. വ്യാപാരി വ്യവസായി സംഘടനയിലെ എക്സിക്യൂട്ടിവ് അംഗങ്ങളെ കൂടാതെ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ കെ പ്രമോദ്, പൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ.സോമ നാരായണൻ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജയപ്രീത മോഹനൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.