തൃശൂർ: യുദ്ധം ബാക്കിയാക്കുന്ന ദുരിതങ്ങളും മേഖലയിൽ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളും പങ്കുവെച്ച് പ്രശസ്ത ഫോട്ടോഗ്രാഫറും പുലിസ്റ്റർ ജേതാവുമായ നിക്ക് ഉട്ട്. തൃശൂർ പ്രസ് ക്ലബ് നടത്തിയ മുഖാമുഖത്തിലാണ് യുദ്ധകാലത്തെ ജീവിതാനുഭവവും ഇപ്പോൾ നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം പങ്കുവെച്ചത്. വിയറ്റ്നാം യുദ്ധത്തിെൻറ തീവ്രത ഒറ്റച്ചിത്രത്തിലൂടെ ലോകത്തിെൻറ കണ്ണു തുറപ്പിച്ച അദ്ദേഹം അന്നു നടന്ന സംഭവങ്ങൾ മാധ്യമ പ്രവർത്തകർക്കായി വിശദീകരിച്ചു. യുദ്ധമേഖലയിൽ മാധ്യമങ്ങൾക്ക് പഴയപോലെ സ്വാതന്ത്ര്യം കിട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധവാർത്തയും ചിത്രവുമെടുക്കാൻ മാധ്യമപ്രവർത്തകർക്ക് പരിമിതികളുണ്ടായിരുന്ന പഴയ കാലത്ത് സ്വാതന്ത്യം കൂടുതൽ ഉണ്ടായിരുന്നു. ഇന്ന് യുദ്ധസ്ഥലത്തെത്താനും ചിത്രമെടുക്കാനും ബുദ്ധിമുട്ടില്ല. എന്നാൽ അതേ രീതിയിൽ പ്രസിദ്ധപ്പെടുത്താൻ ഒട്ടേറെ പരിമിതികളുണ്ട്. യുദ്ധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങൾക്ക് വിലക്ക് കൂടുതലാണ്. അമേരിക്കൻ മാധ്യമങ്ങൾ പോലും റിപ്പോർട്ടിങ്ങിൽ പിന്നിലാണ്. യുദ്ധക്കെടുതികളിൽ കൂടുതലും ഇരയാകുന്നത് കുട്ടികളും സ്ത്രീകളുമാണ്. ഭീകരാവസ്ഥ മനസ്സിലാകണമങ്കിൽ മാധ്യമങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കണം. യുദ്ധങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. തോളിലൊരു കാമറ കരുതാതെ മാധ്യമ ഫോട്ടോഗ്രാഫർമാർ യാത്ര ചെയ്യരുത്. ഓരോ ചിത്രം പകർത്തുമ്പോഴും മനസ്സും ബുദ്ധിയും പ്രവർത്തിക്കണം. കാഴ്ചക്കും വ്യാപ്തിക്കുമപ്പുറമുള്ള ദൃശ്യം പകർത്താനാകണമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധ ചിത്രങ്ങളെടുക്കാൻ ഇപ്പോഴും പലരും വിളിക്കാറുണ്ട്. പ്രായം കൂടിയതിനാലാണ് പോകാത്തതെന്ന് അദ്ദേഹം പറഞ്ഞു. ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റർ റൗൾ റോയും നിക്ക് ഉട്ടിനൊപ്പം ഉണ്ടായിരുന്നു. പ്രസ് ക്ലബ് പ്രസിഡൻറ് കെ. പ്രഭാത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. വിനീത, മാധ്യമപ്രവർത്തകൻ സന്തോഷ് ജോൺതൂവൽ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് നടത്തുന്ന ഫോട്ടോഗ്രാഫി പ്രദർശനത്തിെൻറ ലോഗോ കെ.കെ. രവീന്ദ്രനും ബാലകൃഷ്ണൻ കുന്നമ്പത്തിനും നൽകി നിക്ക് ഉട്ട് പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.