വടക്കേക്കാട്: 14 വർഷം മുമ്പ് അബ്ശിറയുടെ ഒച്ചേം വിളിയും കൈകാൽ വീശലും 'നാലാം വയസ്സിലെ നട്ടപ്പിരാന്ത്' ആയാണ് അയൽപക്കക്കാരും ബന്ധുക്കളും കണ്ടത്. ഇന്ന് പതിനെട്ടാം വയസ്സിൽ അബ്ശിറ നാട്ടുകാർ ആദരിക്കുന്ന വിശിഷ്ടവ്യക്തിയാണ്. പൊന്നാനി എം.ഇ.എസ് കോളജ് ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിനിയായ അബ്ശിറ ഇപ്പോൾ തൈ ക്വാൻഡോ ദേശീയ താരവും റഫറിയുമാണ്. ഈ വർഷത്തെ കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ മത്സരത്തിൽ അബ്ശിറക്ക് വെങ്കലം ലഭിച്ചു. യു.പി സ്കൂളിൽ പഠിക്കുമ്പോൾ രണ്ട് തവണ ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുത്തു. എട്ടാം ക്ലാസ് മുതൽ തൈക്വാൻഡോ പരിശീലകയായി. രണ്ട് തവണ ദേശീയ അമച്വർ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. ഇത്തവണ സംസ്ഥാന സ്കൂൾ ഗെയിംസ് തൈക്വാൻഡോ മത്സരം നിയന്ത്രിക്കാൻ സഹോദരൻ മുബശ്ശിറിനൊപ്പം അബ്ശിറയും ഉണ്ടായിരുന്നു. പുന്നയൂർക്കുളം രാമരാജ യു.പി സ്കൂൾ, പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് സ്കൂൾ, ആൽത്തറ തൈക്വാൻഡോ അക്കാദമി എന്നിവിടങ്ങളിലായി 150 ഒാളം പെൺകുട്ടികളെ അഭ്യസിപ്പിക്കുന്ന അബ്ശിറ ഈയിടെ ജില്ല പൊലീസിെൻറ നേതൃത്വത്തിലുള്ള 'പെൺകരുത്ത്' പദ്ധതിയുടെ പ്രത്യേക പരിശീലകയായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മികച്ച വിജയം നേടിയ രാമരാജ സ്കൂൾ വിദ്യാർഥിനികളായ ശിവരഞ്ജന, ശിവ നന്ദന സഹോദരികൾ അബ്ശിറയുടെ ശിഷ്യരാണ്. വേൾഡ് തൈക്വാൻഡോ ഫെഡറേഷെൻറ സെക്കൻറ് ഡാൻ ബ്ലാക് ബെൽറ്റ് നേടിയ അബ്ശിറക്ക് ഉന്നത ബഹുമതിയായ എയ്ത്ത് ഡാൻ ബ്ലാക് െബൽറ്റ് കാരിയാകണെമന്നാണ് മോഹം. അതോടൊപ്പം എം.ബി.എ എടുക്കണം. വടക്കേ പുന്നയൂർ താമരത്ത് ബശീർ-ഷമീറ ദമ്പതികളുടെ ഇളയ മകളാണ്. കുന്നത്തൂർ നാലപ്പാട്ട് റോഡിലെ വാടക വീട്ടിലാണ് നാലംഗ കുടുംബം താമസം. ആൽത്തറയിൽ തൈക്വാൻഡോ അക്കാദമി നടത്തുന്ന ബശീർ ദേശീയ റഫറിയും ജില്ലക്കകത്തും പുറത്തുമായി നിരവധി സ്കൂളുകളിൽ തൈക്വാൻഡോ പരിശീലകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.