തൃശൂർ: നഗരത്തിലെ ചുമട്ടുതൊഴിലാളികളുടെ കൂലിവർധിപ്പിക്കുന്നത് സംബന്ധിച്ച് ലേബർ ഓഫിസർ നസിറുദ്ദീെൻറ സാന്നിധ്യത്തിൽ ചേർന്ന ചർച്ചയിലും തീരുമാനമായില്ല. അഞ്ചാംതവണയും നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന വ്യാപാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ, വ്യാഴാഴ്ച അർധരാത്രി വരെ സൂചന പണിമുടക്ക് നടത്തും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോർപറേഷന് മുന്നിൽ പൊതുയോഗം ചേരും. തുടർന്ന് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് തൊഴിലാളി സംഘടന പ്രതിനിധികൾ അറിയിച്ചു. ജില്ല കൂലിപ്പട്ടികയിൽ 19 ശതമാനത്തിൽ തീരുമാനത്തിലെത്തിയിരുന്നു. പഴയ നഗരസഭ പരിധിയുൾപ്പെടുന്ന നഗരത്തിലെ കൂലിയിലാണ് തർക്കം നിലനിൽക്കുന്നത്. 25 ശതമാനം വർധനയാണ് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് ഭീമ വർധനയാണെന്നും നോട്ട് റദ്ദാക്കൽ, ജി.എസ്.ടി എന്നിവ മൂലം വ്യാപാര മേഖല പ്രതിസന്ധിയിലായിരിക്കെ വർധന അംഗീകരിക്കാനാവില്ലെന്നും വ്യാപാരികൾ നിലപാടെടുത്തു. നാല് തവണ ചർച്ച നടന്നപ്പോഴും ഇരു കൂട്ടരും നിലപാടിൽ അയവ് വരുത്തിയില്ല. ഇതിനിെട വ്യാപാരികളിൽ ഭിന്നിപ്പ് പ്രകടമായി. സാധാരണയായി പരസ്പര ധാരണയിൽ കൂലിത്തർക്കം പരിഹരിക്കാറുണ്ടെന്നിരിക്കെ നേതാക്കളുടെ കടുംപിടിത്തം നിലവിൽ പ്രതിസന്ധിയിലായ വ്യാപാര മേഖലയെ വീണ്ടും തകർക്കുന്നതാണെന്ന് വ്യാപാരികളിൽ ഒരു വിഭാഗം ആരോപിക്കുന്നു. കൂലിത്തർക്കം നിലനിൽക്കെ കഴിഞ്ഞ ദിവസം ചില വ്യാപാരികൾ ഉയർന്ന നിരക്കും, കാപ്പിക്കാശും നൽകി തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചിരുന്നു. ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സി.പി.എം നിയന്ത്രണത്തിലുള്ള വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ പങ്കെടുത്തില്ല. കഴിഞ്ഞ ചർച്ചകൾ തങ്ങളെ അറിയിച്ചിരുന്നുവെന്നും, ചൊവ്വാഴ്ചയിലെ ചർച്ച അറിയിച്ചിട്ടില്ലെന്നും, ഇതിൽ പ്രതിഷേധമുണ്ടെന്നും സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി പറഞ്ഞു. ചർച്ചയിൽ വ്യാപാരി സംഘടനാ നേതാക്കളായ എൻ.ആർ.വിനോദ്കുമാർ, ഡോ.എം.ജയപ്രകാശ്,സി.സി. ജോർജ്, ജോർജ് കുറ്റിച്ചാക്കു, സുബ്രഹ്മണ്യൻ. തൊഴിലാളി സംഘടനാ നേതാക്കളായ സി.കെ.ചന്ദ്രൻ (സി.ഐ.ടി.യു), ഇ.ഉണ്ണികൃഷ്ണൻ (ഐ.എൻ.ടി.യു.സി), എൻ.കെ. ഭൂപേഷ് (എ.ഐ.ടി.സി), എം.കെ. ഉണ്ണികൃഷ്ണൻ( ബി.എം.എസ്) എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.