കോർപറേഷനിൽ സി.പി​.​െഎയെ അവഹേളിച്ച്​ സി.പി.എം

തൃശൂർ: കോർപറേഷനിൽ സി.പി.ഐയെ അവഗണിക്കുന്നുവെന്ന സി.എൻ. ജയദേവൻ എം.പിയുടെ ആരോപണത്തിന് അടിവരയിട്ട് വാടകനിരക്ക് ഇളവ് നൽകണമെന്ന ഡെപ്യൂട്ടി മേയറുടെ നിർദേശം സി.പി.എം കോൺഗ്രസിനെയും ബി.ജെ.പിയെയും കൂട്ടി വെട്ടി. വളഞ്ഞ വഴിക്ക് പോയാൽ കാര്യങ്ങൾ ശരിയാംവിധം നടക്കില്ല എന്ന് കഴിഞ്ഞ ദിവസം എം.പി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോർപറേഷനിൽ സി.പി.ഐ പ്രതിനിധിയായ ഡെപ്യൂട്ടി മേയറുടെ നിർദേശം കൗൺസിൽ യോഗത്തിൽ തള്ളിയത്. അയ്യന്തോളിലെ മാർക്കറ്റ് കെട്ടിടത്തിൽ മുറികളെടുത്ത എട്ട് പേർക്ക് വാടക ഇനത്തിൽ ഇളവ് നൽകാനായിരുന്നു ഡെപ്യൂട്ടി മേയർ ചെയർപേഴ്സണായുള്ള ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ചത്. 2017ൽ ടെൻഡർ പൂർത്തിയാക്കി ലേലമെടുത്ത മുറികൾ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ കച്ചവടം തുടങ്ങാൻ കഴിഞ്ഞില്ലെന്നും ഈ സാഹചര്യത്തിൽ വാടക ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട വ്യാപാരികളുടെ അപേക്ഷയിൽ 2017 ജൂലൈയിൽ നടപടി സ്വീകരിച്ചിരുന്നു. ഇതനുസരിച്ച് ജൂലൈ വരെയുള്ള വാടക ഒഴിവാക്കി നൽകണമെന്ന വ്യാപാരികളുടെ ആവശ്യവും കോർപറേഷൻ അംഗീകരിച്ച് നൽകി. ഇതിന് ശേഷമാണ് ജൂലൈ മുതൽ ഡിസംബർ വരെ വാടകയും ഒഴിവാക്കി നൽകാൻ ഡെപ്യൂട്ടി മേയർ ബീന മുരളി ചെയർപേഴ്സനായുള്ള ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ചത്. കൗൺസിലിൽ കോൺഗ്രസ് അംഗങ്ങൾ ആദ്യം എതിർപ്പറിയിച്ചതോടെ, അനുവദിക്കാനാവില്ലെന്ന് സി.പി.എം അംഗങ്ങളും നിലപാടെടുത്തു. ബി.ജെ.പിയും ഭൂരിപക്ഷത്തിനൊപ്പം നിലപാടെടുത്തതോടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കൗൺസിൽ തള്ളി. വാടകയൊഴിവാക്കി കൊടുക്കുന്നതിലൂടെ 4.20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാവുമെന്നും ഓഡിറ്റ് പരാമർശത്തിന് ഇടയാക്കുമെന്നും ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ച് സ്റ്റാൻഡിങ് കമ്മിറ്റിയിൽ വെച്ച് തന്നെ നിരസിക്കാമെന്നിരിക്കെ, കൗൺസിലിൽ കോൺഗ്രസിനൊപ്പം നിന്ന് സി.പി.എം, സി.പി.ഐയെ അപമാനിക്കുകയായിരുന്നെന്ന് ആക്ഷേപം ഉയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.