തൃശൂർ: ജില്ലയിൽ മലയോരമേഖലയിലെ കൈവശാവകാശക്കാർക്ക് പട്ടയങ്ങൾ എന്ന് വിതരണം ചെയ്യുമെന്ന് പറയാതെ നിയമസഭയിൽ റവന്യൂമന്ത്രിയുടെ മറുപടി. എന്നാൽ നടപടിക്രമങ്ങളിലാണെന്ന് മുരളി പെരുനെല്ലി എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകി. പട്ടയം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം നിയന്ത്രണത്തിലുള്ള കർഷക സംഘത്തിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10ന് മുണ്ടശേരി ഹാളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്താനിരിക്കെയാണ് സബ്മിഷനും, മന്ത്രിയുടെ മറുപടിയും. വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന, വൃക്ഷവില നിശ്ചയിക്കൽ, രേഖകൾ കിട്ടാത്തത്, സർവേ നടത്താത്തത്, കോടതി കേസ് അടക്കം വിവിധ പ്രശ്നങ്ങൾ നിലവിലുണ്ട്. ഇവ പരിഹരിക്കുമെന്നും മുരളി പെരുനെല്ലിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി. പട്ടയവിതരണത്തിന് ആവശ്യമെങ്കിൽ സർവേ നടത്തുന്നതിന് ഡയറക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവരെ ഉൾപ്പെടുത്തി ടീം രൂപവത്കരിച്ച് തുടർനടപടികൾ സ്വീകരിക്കും. വൃക്ഷവില ഒടുക്കാനുള്ളവരുടെ കാര്യത്തിലും സമയബന്ധിതമായി നോട്ടീസ് നൽകി നടപടികൾക്ക് സ്പെഷൽ തഹസിൽദാർക്ക് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ മലയോര മേഖലയിലെ അർഹരായ മുഴുവൻ പേർക്കും ഉപാധിരഹിത പട്ടയം നൽകണമെന്നും, കേന്ദ്രാനുമതി ലഭിച്ച പട്ടിക പ്രകാരം ജില്ലയിൽ 7,375 പേർക്കായി 2,800 ഹെക്ടർ ഭൂമി പതിച്ച് നൽകുന്നതിന് നിയമതടസ്സമില്ലാതെ കിടക്കുന്നുണ്ട്. അതിൽ പട്ടയം ലഭിക്കാൻ ശേഷിക്കുന്ന 1500 പേർക്ക് കൂടി ഉടൻ പട്ടയം നൽകാൻ നടപടികൾ വേഗത്തിലാക്കണമെന്നും കർഷകരെ കൈയേറ്റക്കാരെന്ന പരിവേഷം ചാർത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ ശല്യപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാണിച്ചായിരുന്നു മുരളി പെരുനെല്ലിയുടെ സബ്മിഷൻ. 2726.3877 ഹെക്ടർ ഭൂമിക്കാണ് കേന്ദ്രാനുമതി ലഭിച്ചത്. 7375 കൈവശക്കാരിൽ 1196.6057 ഹെക്ടർ വിസ്തീർണം ഉൾപ്പെടുന്ന 4056 പട്ടയങ്ങൾ വിതരണം ചെയ്തു. 1529.782ഹെക്ടർ ഭൂമിക്ക് 1404 പട്ടയങ്ങൾ വിതരണം ചെയ്യാൻ ബാക്കിയുണ്ടെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. ഇതിൽ 391 കേസുകളിൽ സംയുക്ത പരിശോധന റിപ്പോർട്ടും, 774 കേസുകളിൽ വൃക്ഷവില നിശ്ചയിച്ച് കിട്ടാത്തതിനാലും, ആവശ്യമായ രേഖകൾ ഹാജരാക്കാത്തതും, 179 കേസുകളിൽ വിവിധ കേസുകളും, 60 കേസുകളിൽ സർവേ നമ്പറിൽ വ്യത്യാസമുള്ളതിനാലും പട്ടയം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 1915 കൈവശക്കാർ ഫോം നമ്പർ രണ്ടിൽ അപേക്ഷ സമർപ്പിച്ചിട്ടില്ല. ഇത് കൂടാതെ പത്ത് കേസുകൾക്ക് കൂടി കോടതി വ്യവഹാരത്തിലിരിക്കുന്നതിനാൽ പട്ടയം നൽകിയിട്ടില്ല. സംയുക്തപരിശോധന സംബന്ധിച്ച് അപേക്ഷകരുടെയോ വനംവകുപ്പിെൻറയോ കൈവശം രേഖകളുണ്ടെങ്കിൽ റവന്യു- വനംവകുപ്പ് ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കണം. മരവില അടപ്പിച്ച് പട്ടയം നൽകുന്നതിന് 2017 സെപ്റ്റംബറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതാണെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു. കൈപ്പമംഗലത്ത് 23 കുടുംബങ്ങളെ മാറ്റിപാർപ്പിക്കുമെന്ന് മന്ത്രി തിരുവനന്തപുരം: കൈപ്പമംഗലത്ത് കടലാക്രമണത്തിനിരകളായ 23 കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ നടപടി എടുക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. ഭൂരഹിതരല്ലാത്ത കേരളം പദ്ധതിക്ക് വേണ്ടി കണ്ടെത്തിയ സ്ഥലം ഇതിനായി ഉപയോഗിക്കാനുള്ള നിയമവശം പരിശോധിക്കും. മിച്ചഭൂമിയും പരിഗണിക്കും. ഇതിന് കേസുണ്ട്. ലാൻഡ് ബോർഡ് ഉത്തരവ് വരുന്ന മുറയ്ക്ക് ഇതിലേക്ക് മാറ്റിപ്പാർപ്പിക്കുന്നത് പരിഗണിക്കുമെന്ന് ടൈസൺ മാസ്റ്ററുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.