മേത്തല: മഹാപ്രളയത്തിൽ സർവവും നഷ്ടപ്പെട്ടവരുടെ ജീവന് തുണയായി കൊടുങ്ങല്ലൂരിലെ ക്യാമ്പുകൾ. എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിൽനിന്ന് ആയിരങ്ങളാണ് ഇവിടെ അഭയം പ്രാപിച്ചത്. ചേന്നമംഗലം, പുത്തൻവേലിക്കര, ചിറ്റാറ്റുകര, പള്ളിപ്പുറം, കരുമാല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും, പറവൂർ നഗരസഭയിലെയും ദുരിതബാധിതർ ക്യാമ്പിലെത്തിയിട്ടുണ്ട്. പ്രളയത്തിൽ ഒറ്റെപ്പട്ടവരെ ജീവൻ പണയപ്പെടുത്തി വള്ളത്തിലും, ബോട്ടിലുമായി മൂത്തകുന്നത്ത് എത്തിച്ചവരെ കൊടുങ്ങല്ലൂരിലെ സന്നദ്ധ പ്രവർത്തകർ വലിയ വാഹനങ്ങളിലാണ് ക്യാമ്പുകളിൽ എത്തിക്കുന്നത്. ശൃംഗപുരം ഹയർ സെക്കൻഡറി സ്കൂൾ, ചേരമാൻ ജുമാമസ്ജിദ്, കോട്ടപ്പുറം കിഡ്സ്, സ്നേഹാലയ കോൺവെൻറ്, തിരുവഞ്ചിക്കുളം ശിവ-പാർവതി മണ്ഡപം, അൽ-അമീൻ സ്കൂൾ, വി.ബി.എസ് ഹാൾ, ചേരമാൻ ഓർഫനേജ്, വികാസ്, കുന്നംകുളം യു.പി.സ്കൂൾ, ബാലാനു ബോധിനി സ്കൂൾ, എൽതുരുത്ത് പാലിയംതുരുത്ത് തുടങ്ങിയിടങ്ങളിലാണ് മേത്തലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ക്യാമ്പുകളിലെത്തുന്ന ദുരിതബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം, ആംബുലൻസ് എന്നിവ സന്നദ്ധ പ്രവർത്തകർ ഉറപ്പ് വരുത്തുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾ പാകപിഴകളില്ലാതെ ക്രമീകരിക്കുന്നതിലും സന്നദ്ധ പ്രവർത്തകർ ഉദ്യോഗസ്ഥർക്ക് ആശ്വാസമായി. നൂറ് കണക്കിന് യുവാക്കളാണ് സന്നദ്ധ പ്രവർത്തകരായി കഴിഞ്ഞ നാല് ദിവസങ്ങളിലായി വിശ്രമമില്ലാതെ പണിയെടുക്കുന്നത്. നഗരസഭ കൗൺസിലർമാരുടെയും, മേത്തല വില്ലേജ് ഓഫിസർ ശ്യാമളയുടെയും മേൽനോട്ടത്തിലാണ് മേത്തലയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.