കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. കരൂപ്പടന്ന ചന്ത, വള്ളിവട്ടം, ബ്രാലം പൈങ്ങോട്, കടലായി, കാരുമാത്ര, നെടുങ്ങാണം പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. കനോലി കനാലിലെ വെള്ളം ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. അഞ്ച് സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കരൂപ്പടന്ന ഗവ.ഹയർ സെക്കൻഡറി സ്കൂൾ, വള്ളിവട്ടം ഗവ.യു.പി സ്കൂൾ, വെള്ളാങ്ങല്ലൂർ ഗവ.യു.പി സ്കൂൾ, കാരുമാത്ര ഗവ.യു.പി.സ്കൂൾ, കോണത്തുകുന്ന് ഗവ.യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നു പ്രവർത്തിക്കുന്നത്.നിരവധി രാഷ്ട്രീയ -സാമൂഹ്യ -സന്നദ്ധ സംഘടനകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളും സഹായങ്ങളുമായി ക്യാമ്പുകളിൽ സജീവമാണ്. കരൂപ്പടന്ന ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ 130 കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. 500 ഓളം ആളുകളാണ് ഇവിടെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കരൂപ്പടന്ന - പെഴുംകാട് ചീപ്പ് ചിറ റോഡ് പൂർണമായും വെള്ളത്തിലാണ്. പെഴുംകാട് മസ്ജിദിന് സമീപം നാട്ടുകാർ കയർ കെട്ടി റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കോണത്തുകുന്ന് - എസ്.എൻ.പുരം റോഡിൽ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതിനാൽ ഇതു വഴി ഗതാഗതം സാധ്യമല്ല. വള്ളിവട്ടം പ്രദേശം വെള്ളത്താൽ ചുറ്റപ്പെട്ട് തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാരുമാത്ര - നെടുങ്ങാണത്തുകുന്ന് റോഡും പുഴയായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.