തൃപ്രയാര്‍: നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂളില്‍ കഴിഞ്ഞ ദിവസം അക്രമം നടത്തി വസ്തുവകകള്‍ നശിപ്പിച്ച കേസില്‍ പൂര്‍വ വിദ്യാര്‍ഥികളായ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എഫ്.ഐ.ആറിന്‍െറ കോപ്പി സ്കൂള്‍ അധികൃതര്‍ക്ക് നല്‍കി. പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞ് പോയവരാണിവര്‍. സമീപ വിദ്യാലയങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കി പൊറുതി മുട്ടി അവിടെങ്ങളില്‍നിന്നും പുറത്താക്കി നാട്ടിക ഫിഷ്റീസില്‍ വന്നുചേര്‍ന്നവരാണ് ഏഴംഗത്തിലെ മൂന്നുപേര്‍. കേസിലുള്‍പ്പെട്ട വരെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. ബുധനാഴ്ചയും വ്യാഴാഴ്ചയും ഇവരെ ചോദ്യം ചെയ്തു വിട്ടയച്ചു. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അറിയുന്നു. സ്കൂളിലെ ഫാനുകള്‍ ബള്‍ബുകള്‍ സ്വിച്ച് ബോര്‍ഡുകള്‍ പാചകപ്പുര ഡസ്കുകള്‍ ബഞ്ചുകള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ നിലത്തുവിരിച്ച ടൈലുകള്‍ മതില്‍ എന്നിവയാണ് നശിപ്പിച്ചത്. അരലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വ്യാഴാഴ്ച രാവിലെ സ്കൂളില്‍ ചേര്‍ന്ന അസംബ്ളിയില്‍ അധികൃതര്‍ അക്രമം സംബന്ധിച്ച് വിശദീകരിച്ചു. അതിന്‍െറ ദോഷവശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചക്ക് രണ്ടരക്ക് സ്കൂളില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് ഭരണസമിതി അംഗങ്ങള്‍ ജില്ലാ പഞ്ചായത്ത്,ബ്ളോക് പഞ്ചായത്ത് അംഗങ്ങള്‍, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സര്‍വകക്ഷി യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.