പത്തനംതിട്ട: കാലഹരണപ്പെട്ട വാറ്റ് നികുതിയുടെ പേരിൽ വ്യാപാരികൾ നേരിടുന്നത് കൊടിയ പീഡനം. അതിൻെറ ഏറ്റവുമൊടുവ ിലെ ഉദാഹരണമാകുകയാണ് തണ്ണിത്തോട്ടിലെ വ്യാപാരിയുടെ ആത്മഹത്യ. 27 ലക്ഷം രൂപയുടെ കുടിശ്ശിക നോട്ടീസ് ലഭിച്ച് അഞ്ചാം ദിവസമാണ് മലഞ്ചരക്ക് വ്യാപാരി കുന്നത്ത് റബർ േട്രഡേഴ്സ് ഉടമ മത്തായി ഡാനിയേലിനെ (74) വ്യപാരശാലയിലെ ഗോഡൗണിൽ തിങ്ങളാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 10 വർഷം മുമ്പുള്ള കണക്കുകൾ ആവശ്യപ്പെട്ട് വ്യാപാരികൾക്ക് വാണിജ്യനികുതി വകുപ്പിൽനിന്ന് നോട്ടീസുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇത്രയും പഴയ കണക്കുകൾക്ക് മറുപടി നൽകാൻ മിക്കവർക്കും കഴിയുന്നില്ല. നോട്ട് നിരോധനം, ജി.എസ്.ടി, പ്രളയം എല്ലാംകൂടി വ്യാപാര മേഖല പൂർണമായും തകർത്ത് തരിപ്പണമായപ്പോഴാണ് ഇരുട്ടടിയായി ഓരോരുത്തർക്കും കുടിശ്ശിക അടക്കാൻ വാണിജ്യനികുതി വകുപ്പ് നോട്ടീസ് നൽകിവരുന്നത്. പലർക്കും ലക്ഷക്കണക്കിനു രൂപയുടെ കുടിശ്ശിക അടക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതിൻെറ പേരിൽ സംസ്ഥാനത്തെ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥർ കച്ചവടക്കാരുടെ അടുക്കൽ ഭീഷണിപ്പെടുത്തി പണം പിരിക്കാനും തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇപ്പോൾ വ്യാപാരികൾക്ക് ഇത്തരത്തിൽ നോട്ടീസ് നൽകി വരുന്നതെന്നാണ് പ്രധാന ആരോപണം. ജി.എസ്.ടി നിലവിൽ വരുന്നതിന് മുമ്പുള്ള അഞ്ചുവർഷത്തെ അക്കൗണ്ടുകൾ പുനഃപരിശോധിക്കാനെന്ന പേരിലാണ് ഇപ്പോൾ നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നത്. ജി.എസ്.ടി നിലവിൽ വന്നപ്പോൾ മുൻ നികുതി നിയമങ്ങളെല്ലാം നിർത്തലാക്കിയാണ് പുതിയ നികുതി നിയമം ആരംഭിച്ചത്. രാജ്യത്ത് നിലവിലില്ലാത്ത ഒരു നികുതി നിയമത്തിൻെറ പേരിലാണ് നോട്ടീസ് നൽകുന്നത്. കേരളമൊഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും വാറ്റ് നികുതിയുടെ പേരിലുള്ള എല്ലാ നടപടിയും അവസാനിപ്പിച്ചിരിക്കുമ്പോഴാണ് കേരളത്തിൽ മാത്രം ഇത്തരത്തിലുള്ള നോട്ടീസ് നൽകുന്നത്. 2013-14 മുതലുള്ള വർഷങ്ങളിലെ നികുതിയുമായി ബന്ധപ്പെട്ട നോട്ടീസുകളാണിപ്പോൾ അയക്കുന്നത്. മുൻ കാലങ്ങളിൽ കെ.വാറ്റ് സെക്ഷൻ 25 (ഒന്ന്) പ്രകാരം നോട്ടീസുകൾ അയച്ചിരുന്നുവെങ്കിലും അവയിൽ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വ്യക്തമായ ഒരു കാരണങ്ങളും രേഖപ്പെടുത്താതെയാണ് ഇപ്പോൾ നോട്ടീസ് ലഭിക്കുന്നത്. അത് വായിച്ചാൽ വ്യാപാരികളോ, അക്കൗണ്ടൻറുമാരോ എന്തു പിഴവാണ് വരുത്തിയതെന്ന് മനസ്സിലാക്കാൻ കഴിയില്ല. ഇത്തരത്തിൽ വാണിജ്യനികുതി വകുപ്പിൻെറ നീക്കത്തിനെതിരെ പ്രതിഷേധ സൂചകമായിട്ടാണ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ കടകൾ അടച്ചിട്ട് വഞ്ചനദിനം ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.