സീറോ ബാലൻസ് അക്കൗണ്ടിനോട് ബാങ്കുകൾക്ക് വിരക്തി; വിദ്യാർഥികൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് ആശങ്ക

കോന്നി: ബാങ്കുകളുടെ നിസ്സഹകരണം മൂലം സ്കൂൾ കുട്ടികൾക്ക് സർക്കാർ നൽകിവരുന്ന ഗ്രാൻറുകളും സ്കോളർഷിപ്പുകളും നഷ് ടപ്പെടുന്നു. ഈ അധ്യയനവർഷം മുതലാണ് എല്ലാ സ്കോളർഷിപ് തുകകളും കുട്ടികളുടെ പേരിലുള്ള അക്കൗണ്ട് വഴിയാക്കിയത്. എന്നാൽ, ബാങ്കുകൾ കുട്ടികളുടെ പേരിൽ സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാൻ രക്ഷിതാക്കൾ നൽകുന്ന അപേക്ഷ നിരസിക്കുകയോ, നടപടി സ്വീകരിക്കാതെ വെച്ച് താമസിപ്പിക്കുകയോ ചെയ്യുകയാണ്. വിദ്യാഭ്യാസ വകുപ്പിൻെറ നിർേദശപ്രകാരം അക്കൗണ്ട് നമ്പർ, ബാങ്ക് പാസ് ബുക്കിൻെറ കോപ്പി എന്നിവ സ്കൂൾ അധികാരികളുടെ കൈവശം ഏൽപിക്കേണ്ട അവസാന തീയതി തിങ്കളാഴ്ച അവസാനിച്ചു. നീട്ടി നൽകുന്നതിൽ തീരുമാനം ഉണ്ടായിട്ടുമില്ല. കഴിഞ്ഞ അധ്യയനവർഷം വരെ ഗ്രാൻറുകളും സ്കോളർഷിപ്പുകളും നൽകാൻ ബാങ്ക് അക്കൗണ്ട് നിർബന്ധമില്ലായിരുന്നു. മുൻവർഷങ്ങളിൽ രക്ഷിതാക്കളെ സ്കൂളിൽ വിളിച്ചുവരുത്തി പണം നൽകുകയായിരുന്നു. ഇത്തവണ സ്കൂൾ തുറന്നപ്പോഴാണ് വിദ്യാഭ്യാസ വകുപ്പിൻെറ തീരുമാനം എത്തുന്നത്. അന്ന് മുതൽ രക്ഷിതാക്കൾ കുട്ടികളുടെ പേരിൽ അക്കൗണ്ട് തുടങ്ങാൻ നെട്ടോട്ടമാണ്. എന്നാൽ, ചില ബാങ്കുകൾ അപേക്ഷ വാങ്ങാൻപോലും തയാറാകുന്നില്ല. സീറോ ബാലൻസ് അക്കൗണ്ടായതിനാലാണ് ബാങ്കുകൾക്ക് വലിയ താൽപര്യം ഇല്ലാത്തത്. മൈനോറിട്ടി, ഈഴവ, വിശ്വകർമ, മുന്നാക്ക വിഭാഗത്തിലെ സമുന്നതി, എസ്.സി വിഭാഗത്തിലെ പെൺകുട്ടികൾക്കുള്ള ഇൻസൻറിവ്, എൻ.എം.എസ്.എൻ.ടി.എസ്.ഇ തുടങ്ങി വിവിധ ഇനം സ്കോളർഷിപ്പുകളിലുടെ മൂന്നുമുതൽ അഞ്ചുലക്ഷം രൂപ വരെയാണ് ഒരോ സ്കൂൾ വഴിയും കുട്ടികളുടെ കൈകളിൽ എത്തുന്നത്. എന്നാൽ, പുതിയ തീരുമാനവും ബാങ്കുകളുടെ നിഷേധാത്മക സമീപനവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മനോജ് പുളിവേലിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.