പത്തനംതിട്ട: ശിവാജി ഗണേശനെക്കാളും മികച്ച നടനായ നരേന്ദ്ര മോദി സിനിമയിലായിരുന്നെങ്കില്‍ ഇന്ത്യക്ക് ഓസ്കര്‍ കിട്ടുമായിരുന്നെന്ന് സി.പി.ഐ നേതാവ് മുല്ലക്കര രത്നാകരന്‍ എം.എല്‍.എ. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ജനത്തെ പ്രസംഗത്തിലൂടെ കരയിപ്പിച്ച ശേഷം മോദി ചിരിക്കുകയായിരുന്നു. എ.ഐ.ടി.യു.സി നേതൃത്വത്തില്‍ ടൗണ്‍ ഹാളിനു മുന്നില്‍ ആരംഭിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്ന് പൊതുവികാരം പ്രകടിപ്പിച്ച എം.ടിക്ക് ധനതത്വശാസ്ത്രത്തില്‍ ബിരുദമുണ്ടോയെന്നാണ് ബി.ജെ.പി ചോദിക്കുന്നത്. പ്രധാനമന്ത്രിക്ക് ഏതു സാമ്പത്തിക ശാസ്ത്രത്തിലാണ് ബിരുദമെന്ന് ബി.ജെ.പി വ്യക്തമാക്കണം. പൊതുഅഭിപ്രായം പോലും ഉള്‍ക്കൊള്ളാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ളെന്നാണ് ഇതുതെളിയിക്കുന്നത്. എടുക്കാത്ത 1000 രൂപയും എടുക്കുന്ന 2000 രൂപയും സാധാരണക്കാരെ സംബന്ധിച്ച് ഒരു പോലെയാണ് -മാറാന്‍ കഴിയുന്നില്ല. ലോകത്തിനു തന്നെ പുതിയ സമരമുറകള്‍ പരിചയപ്പെടുത്തിയ ദരിദ്ര കര്‍ഷകരുടെ വേഷത്തില്‍ ജീവിച്ച ഗാന്ധിജിക്ക് പുതിയ ഭരണകൂടത്തില്‍നിന്ന് വിമര്‍ശനം നേരിടേണ്ടി വരുന്നു. വലുതുപക്ഷത്തിനു സംഭവിച്ച മാറ്റമാണ് ഇതു സൂചിപ്പിക്കുന്നത്. വലുതുപക്ഷത്തിനു നല്ലത് ഉള്‍ക്കൊള്ളാനാകുന്നില്ല. ലോക കോര്‍പറേറ്റുകളാണ് ഇതിനു പിന്നില്‍. മോദിയെയും ട്രംപിനെയും അധികാരത്തില്‍ കൊണ്ടുവന്നതും വര്‍ഗീയതയും ജാതീയതയും പ്രചരിപ്പിക്കുന്നതും ലോക കോര്‍പറേറ്റുകളാണ് -അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് എം.വി. വിദ്യാധരന്‍ അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍, മുണ്ടേപ്പള്ളി തോമസ്, മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍ , മുണ്ടപ്പള്ളി തോമസ്, ഡി. സജി, രാധാകൃഷ്ണപണിക്കര്‍, വിലങ്ങുപാറ സുകുമാരന്‍, ബന്‍സി തോമസ്, ശശികുമാര്‍ തെങ്ങമം, കെ. സുജാത, ആര്‍. ജയന്‍, വിജയ വിത്സണ്‍, ശ്രീധരന്‍, സാബു കണ്ണങ്കര എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ രണ്ടാം ദിവസത്തെ സമരം എ.ഐ.ടി.യു.സി ദേശീയ വൈസ് പ്രസിഡന്‍റ് എസ്. മഹാദേവന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം സമാപനസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.