പത്തനംതിട്ട ടൗണ്‍ സര്‍ക്കുലര്‍ ബസ് സര്‍വിസും നിലച്ചു

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി നഷ്ട സര്‍വിസുകള്‍ റദ്ദാക്കുന്ന നടപടി തുടങ്ങിയതോടെ പത്തനംതിട്ട ടൗണ്‍ സര്‍ക്കുലര്‍ സര്‍വിസും നിലച്ചു. മൂന്ന് ദിവസമായി സര്‍വിസ് മുടങ്ങിയിരിക്കുകയാണ്. ഏറെക്കാലമായി മുടങ്ങിയ ടൗണ്‍ സര്‍ക്കുലര്‍ യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ജൂലൈ മുതലാണ് പുനരാരംഭിച്ചത്. വരുമാനം തീരെ കുറഞ്ഞെന്ന കാരണം പറഞ്ഞാണ് സര്‍വിസ് ഇപ്പോള്‍ റദ്ദാക്കിയത്. മിക്ക ദിവസവും 3600 രൂപ മാത്രമാണ് ടൗണ്‍ സര്‍ക്കുലറിന് ലഭിക്കുന്നത്. ദിവസേന 65 ലിറ്റര്‍ ഡീസല്‍ വേണ്ടിവരുന്നതായും ഡിപ്പോ അധികൃതര്‍ പറയുന്നു. ടൗണില്‍ മാത്രം 21 ട്രിപ്പുകള്‍ ഉണ്ടായിരുന്നു. രാവിലെ 8.45ന് ആരംഭിക്കുന്ന വിധമായിരുന്നു ട്രിപ്പ് ക്രമീകരിച്ചിരുന്നത്. 15 മിനിറ്റ് ഇടവിട്ട് സര്‍വിസ് നടത്തിയിരുന്നതാണ്. ഈ ബസ് രാവിലെ 6.20ന് പത്തനംതിട്ടയില്‍നിന്ന് വാഴമുട്ടം, മുള്ളനിക്കാട്, ഓമല്ലൂര്‍, കൈപ്പട്ടൂര്‍, കൊടുമണ്‍, പറക്കോട് വഴി അടൂരിന് സര്‍വിസ് നടത്തുന്നുണ്ട്. തിരികെ എട്ടിന് അടൂരില്‍നിന്ന് പത്തനംതിട്ടക്കുമാണ് സര്‍വിസ് നടത്തിയിരുന്നത്. ഇതിനുശേഷമായിരുന്നു ടൗണ്‍ സര്‍വിസ് നടത്തിവന്നത്. വൈകുന്നേരം ടൗണ്‍ സര്‍ക്കുലര്‍ സര്‍വിസിനുശേഷം 5.30ന് അടൂരിലേക്കും ഒരു സര്‍വിസുണ്ട്. രാവിലത്തെയും വൈകുന്നേരത്തെയും ഈ രണ്ട് സര്‍വിസുകള്‍ നിലവിലുണ്ട്. നിരവധി യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ടൗണ്‍ സര്‍ക്കുലര്‍ സര്‍വിസ്. റിങ് റോഡ്, സ്റ്റേഡിയം, സെന്‍റ് പീറ്റേഴ്സ് ജങ്ഷന്‍, കലക്ടറേറ്റ്, ജനറല്‍ ആശുപത്രി, പഴയ ബസ് സ്റ്റാന്‍ഡ് വഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തുംവിധമാണ് ടൗണ്‍ സര്‍ക്കുലര്‍. പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങുന്നവര്‍ക്ക് സ്റ്റേഡിയം ജങ്ഷന്‍, കലക്ടറേറ്റ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലത്തൊന്‍ ഏറെ സഹായകമായിരുന്നു. ഇനി ഇവിടങ്ങളില്‍ എത്തണമെങ്കില്‍ അധികം തുക മുടക്കി ഓട്ടോകളെയും മറ്റും ആശ്രയിക്കണം. ദിവസം 10,000 രൂപയില്‍ കുറഞ്ഞ വരുമാനമുള്ള പന്ത്രണ്ടോളം സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ സര്‍വിസുകളെല്ലാം ചെയിന്‍ സര്‍വിസുകളായി ഓടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മുണ്ടക്കയം-പത്തനംതിട്ട-പുനലൂര്‍, പത്തനംതിട്ട ഹരിപ്പാട്, പത്തനംതിട്ട-കൊല്ലം, പത്തനംതിട്ട-ചെങ്ങന്നൂര്‍ റൂട്ടുകളിലാണ് ചെയിന്‍ സര്‍വിസുകളുള്ളത്. പത്തനംതിട്ട-പുനലൂര്‍, പത്തനംതിട്ട-മുണ്ടക്കയം റൂട്ടുകള്‍ സ്വകാര്യബസുകള്‍ കൈയടക്കിയ റൂട്ടുകള്‍ കൂടിയാണ്. കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ സ്വകാര്യബസ് ഉടമകള്‍ പല പണികളും ചെയ്യുന്നുണ്ട്. എ, ബി, സി പൂളുകളിലുള്ള സര്‍വിസുകള്‍ക്ക് മാത്രമാണ് തല്‍ക്കാലം പ്രാധാന്യം നല്‍കിയിട്ടുള്ളത്. വരുമാനം തീരെ കുറഞ്ഞ ഡി പൂളിലെ സര്‍വിസുകള്‍ ഓരോന്നായി റദ്ദാക്കുകയാണ്. ഡി പൂളില്‍പെട്ട പല സര്‍വിസുകള്‍ക്കും 5000 രൂപയില്‍ താഴെ മാത്രമാണ് വരുമാനം. ഈ സര്‍വിസുകള്‍ കൂടുതലും കിഴക്കന്‍ വനമേഖലകളിലും ഗ്രാമീണമേഖലകളിലുംകൂടി കടന്നുപോകുന്നതാണ്. പത്തനംതിട്ട-അത്തിക്കയം, കരിമാന്‍തോട്, കണ്ണനുമണ്‍-പുതുക്കട സര്‍വിസുകളെല്ലാം ഇത്തരത്തില്‍ റദ്ദാക്കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കൂടിയുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ നിലച്ചതോടെ യാത്രക്കാര്‍ വലയുകയാണ്. പത്തനംതിട്ട ഡിപ്പോയില്‍ നാല്‍പതോളം ഡ്രൈവര്‍മാരുടെ കുറവും ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. ഇത് പല ഷെഡ്യൂളുകളും ഇടക്ക് മുടങ്ങാന്‍ കാരണമാകുന്നുണ്ട്. ഇപ്പോഴുള്ള ഡ്രൈവര്‍മാരില്‍ നല്ളൊരു ശതമാനവും പമ്പ സര്‍വിസിന് പോകുന്നതും മറ്റ് സര്‍വിസുകളെ ബാധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.