ചിറ്റാര്‍: രണ്ടു കുട്ടികളുടെ ജീവന്‍ അപഹരിച്ച കാര്‍ണിവല്‍ ദുരന്തത്തിന്‍റ പേരില്‍ രാഷ്ട്രീയ വിവാദം. രണ്ടു കുട്ടികളെ നഷ്ടമായ വേദനയില്‍ കഴിയുന്ന കുളത്തുങ്കല്‍ സജി-ബിന്ദു ദമ്പതികളെ ആശ്വസിപ്പിക്കാനാണ് പാര്‍ട്ടികള്‍ മത്സരിക്കുന്നതെങ്കിലും ഇതിനിടയിലും രാഷ്ട്രീയമുണ്ട്. ഈമാസം എട്ടിനാണ് ഗ്രീന്‍സ് ഇവന്‍റ്മാനേജ്മെന്‍റ് കമ്പനി ഓണോത്സവം എന്ന പേരില്‍ ചിറ്റാര്‍ പൊലീസ് സ്റ്റേഷന് 50 മീറ്റര്‍ അകലെ സ്വകാര്യ ക്വാറി കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കാര്‍ണിവല്‍ സംഘടിപ്പിച്ചത്. ചിറ്റാര്‍ പഞ്ചായത്ത് ഭരണകൂടത്തിന്‍െറ മൗനാനുവാദത്തോടെയാണ് സംഘടനയെ ചിറ്റാറിലത്തെിച്ചത്. 20000 രൂപ പഞ്ചായത്ത് നികുതി ഈടാക്കി കാര്‍ണിവല്‍ ഉദ്ഘാടനം നിര്‍വഹിച്ചത് പഞ്ചായത്ത് പ്രസിഡന്‍റാണ്. 11 കെ.വി ലൈന്‍ കടന്നുപോകുന്നതിന് അരികില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സംഘം പ്രവര്‍ത്തിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. കാലപ്പഴക്കം ചെന്ന സുരക്ഷിതമല്ലാത്ത ആകാശ ഊഞ്ഞാലില്‍ കയറിയ അലനും പ്രിയങ്കയും തെറിച്ചുവീണ് മരിച്ചത് നാടിനെ തീരാവേദനയിലാഴ്ത്തി. ദുരന്തത്തെ തുടര്‍ന്ന് വെട്ടിലായ പഞ്ചായത്തിന്‍െറ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച സംഘത്തില്‍നിന്ന് ഏങ്ങനെ 20000 രൂപ വിനോദനികുതി ഈടാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷത്തെ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തുവന്നു. സി.പി.എം പ്രാദേശികതലത്തില്‍ ചെറിയതോതില്‍ പൊട്ടിത്തെറിയുണ്ടായി. ഇതുചോദ്യം ചെയ്ത് പാര്‍ട്ടിക്കുള്ളില്‍ വാക്പോരിനും കാരണമായി. ഇടതുമുന്നണിക്കുണ്ടായ ക്ഷീണം ആയുധമാക്കാനാണ് യു.ഡി.എഫിന്‍െറയും ബി.ജെ.പിയുടെയും ശ്രമം. ഇതിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെയും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെയും രംഗത്തിറക്കി. ഇതിനെ ചെറുക്കാന്‍ വനം മന്ത്രിയെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിറ്റാറില്‍ എത്തിച്ചു. ബി.ജെ.പി പാര്‍ട്ടി ജില്ലാ പ്രസിഡന്‍റിനെയാണ് രംഗത്തിറക്കിയത്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെക്കണെമെന്നും കുടുംബത്തിന് അര്‍ഹമായ തുക നല്‍കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ബി.ജെ.പിയും ഇതേ ആവശ്യമുന്നയിച്ച് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം കഴിഞ്ഞ ദിവസം ചിറ്റാറില്‍ യോഗം സംഘടിപ്പിച്ചെങ്കിലും സി.പി.ഐ വിട്ടുനിന്നു. മരിച്ച കുട്ടികളുടെ മുത്തച്ഛന്‍ കെ.ഇ. വര്‍ഗീസ് ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പിന്നീട് കുടുംബം കോണ്‍ഗ്രസില്‍നിന്ന് അകന്നു. കഴിഞ്ഞ ബ്ളോക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുളത്തുങ്കല്‍ സജി സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഇത് കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കി. മൂന്നു മുന്നണികളില്‍നിന്നും അകന്നുനില്‍ക്കുന്ന കുടുംബത്തെ കൂടെക്കൂട്ടാനാണ് പാര്‍ട്ടികളുടെ ശ്രമമെന്നും പറയപ്പെടുന്നു. ചിറ്റാറില്‍ ആകാശ ഊഞ്ഞാല്‍ ദുരന്തം നടക്കുന്ന സമയത്ത് ഇതേ സംഘത്തിന്‍െറ അഞ്ച് ഗ്രൂപ്പുകള്‍ കേരളത്തിലുടനീളം പ്രവര്‍ത്തനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.