ശുചീകരണ മാഫിയ പന്തളത്ത് വിലസുന്നു

പന്തളം: ശുചിമുറി മാലിന്യം റോഡരുകില്‍തള്ളി ശുചീകരണ മാഫിയ പന്തളത്ത് വിലസുന്നു. എം.സി റോഡില്‍ മാന്തുക മുതല്‍ പറന്തല്‍വരെയുള്ള ഭാഗങ്ങളും തോടുകളും കനാലുകളുമാണ് മാലിന്യം തള്ളാന്‍ സ്ഥിരമായി തെരഞ്ഞെടുക്കുന്നത്. ശുചിമുറി മാലിന്യം നീക്കം ചെയ്യുന്ന വലിയ മാഫിയയാണ് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. ആലപ്പുഴ ജില്ല കേന്ദ്രമാക്കി ശുചിമുറി മാലിന്യം നീക്കം ചെയ്യാന്‍ ഏജന്‍റുമാര്‍ തന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ആലപ്പുഴ ജില്ലയുടെ തീരമേഖലയിലെ വീടുകള്‍, ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ ശുചിമുറി മാലിന്യം നീക്കുന്നതിനാണ് പ്രത്യേക ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്ന് നീക്കുന്ന മാലിന്യം ടാങ്കറുകളിലാക്കിയാണ് സ്ഥിരമായി റോഡരികിലും പുഞ്ചയിലും മറ്റും തള്ളുന്നത്. വീടുകളിലെ ശുചിമുറിയില്‍നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിന് 20,000 രൂപ മുതലാണ് മാഫിയ ഈടാക്കുന്നത്. സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ മാലിന്യം നീക്കുന്നതിന് ഇതിന്‍െറ നാലിരട്ടിയിലധികം തുകയാണ് ഈടാക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ശുചിമുറിയില്‍നിന്ന് നീക്കുന്ന മാലിന്യത്തില്‍ ചാണകം ലായനിയാക്കിയോ മണ്ണെണ്ണയോ ഒഴിച്ച ശേഷമാണ് പൊതുസ്ഥലത്ത് തള്ളുന്നത്. മാലിന്യം തള്ളുമ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മണ്ണെണ്ണയുടെ ഗന്ധം മാറുന്നതോടെ ഈ സ്ഥലത്തുകൂടി സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാകും. മാലിന്യം തള്ളുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ നമ്പറുകള്‍ വ്യാജമാണെന്നും ആക്ഷേപമുണ്ട്. മണ്ണ് മാഫിയ പിന്‍തുടരുന്ന തരത്തില്‍ പൊലീസിനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്. എം.സി റോഡില്‍ കുളനട ഒന്നാം പുഞ്ചക്ക് സമീപമാണ് സ്ഥിരമായി മാലിന്യം തള്ളുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒന്നാം പുഞ്ചക്ക് സമീപം റോഡരികില്‍ കാടുപിടിച്ചു കിടന്നിരുന്നത് മാലിന്യം തള്ളുന്നതിന് അനുഗ്രഹമായിരുന്നു. സ്ഥിരമായി ഇവിടെ മാലിന്യം തള്ളുന്നതുമൂലം ബുദ്ധിമുട്ടിലായ നാട്ടുകാര്‍ സംഘടിച്ച് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വഴിയോര വിശ്രമ കേന്ദ്രം നിര്‍മിക്കാന്‍ പദ്ധതി തയാറാക്കുകയായിരുന്നു. ഇവിടെയാണ് കഴിഞ്ഞ ദിവസങ്ങളിലും ശുചിമുറി മാലിന്യം തള്ളിയത്. കുളനട ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദവിശ്രമ കേന്ദ്രഫണ്ടില്‍നിന്ന് 4.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ ഫണ്ടുപയോഗിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ആര്‍. ജയചന്ദ്രന്‍െറ നേതൃത്വത്തില്‍ പുരോഗമിക്കവെയാണ് വീണ്ടും മാലിന്യം നിക്ഷേപിക്കുന്ന സ്ഥിതിയുണ്ടായത്. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും നല്‍കി. രാത്രി പന്ത്രണ്ടിനു ശേഷമാണ് മാലിന്യം തള്ളുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ സമയം വരുന്ന ടാങ്കറുകള്‍ നിരീക്ഷിക്കാന്‍ പൊലീസ് തയാറായാല്‍ ഈ മാഫിയകളെ പിടികൂടാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.