ഗവി ഭൂമി സമരസമിതി പ്രക്ഷോഭത്തിലേക്ക്

പത്തനംതിട്ട: ഗവിയിലെ ആദിവാസി ഊരുകളില്‍പ്പെട്ടവരും കുടിയിറക്കല്‍ ഭീഷണി നേരിടുന്ന എസ്റ്റേറ്റ് തൊഴിലാളികളും ഒരുമിച്ച് സമരത്തിന് തയാറെടുക്കുന്നു. കൊച്ചുപമ്പ, മീനാര്‍, ഗവി എന്നിവിടങ്ങളിലായി 500ഓളം കുടുംബങ്ങളാണുള്ളത്. ഇതില്‍ കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പറേഷനില്‍പ്പെട്ട തൊഴിലാളി കുടുംബങ്ങള്‍ 1979 കാലങ്ങളില്‍ തോട്ടം പണികള്‍ക്കായി ഇവിടെ എത്തിച്ചവരാണ്. ആദിവാസികള്‍ ഉള്‍പ്പെടെ ആയിരത്തിലേറെ ജനങ്ങള്‍ പാര്‍ക്കുന്ന ഈ പ്രദേശത്ത് ഡോക്ടറുടെ സേവനം ലഭിക്കുന്ന ഒരു ആശുപത്രിയില്ല. കുട്ടികള്‍ വിദ്യാഭ്യാസത്തിനായി 36 കിലോമീറ്റര്‍ ദൂരെയുള്ള വണ്ടിപ്പെരിയാറിലെ സ്കൂളിനെയാണ് ആശ്രയിക്കുന്നത്. ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതിനാല്‍ ഈ കുട്ടികള്‍ക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനുകൂല്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കെ.എഫ്.ഡി.സിയുടെ തൊഴില്‍ നിഷേധത്തിന്‍െറ ഫലമായി തൊഴിലാളികള്‍ ഈ ഓണക്കാലത്തും പട്ടിണിയിലാണ്. ആദിവാസി ഊരുകളില്‍ താമസിക്കുന്ന മലംപണ്ടാര വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ സ്ഥിതി അതിലേറെ ദുരിതമാണ്. ഗവിയിലെ മീനാറില്‍ കൂടിയ ജനകീയ കൂട്ടായ്മ ഗവി ഭൂമി സമരസമിതിക്ക് രൂപംനല്‍കി. ആദ്യഘട്ടം എന്ന നിലയില്‍ കലക്ടര്‍ക്ക് പരാതി നല്‍കാനും ആവശ്യമായിവരുന്ന സാഹചര്യത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാനും തീരുമാനിച്ചു. സമരസമിതി ജനറല്‍ കണ്‍വീനറായി ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍.നായരെയും പി.വി. ബോസ്-ബി.ജെ.പി, പി. പുണ്യരാജ്-ബി.എം.എസ്, ടി.സി. തങ്കപ്പന്‍-ഐ.എന്‍.ടി.യു.സി, ഐ. കേശവന്‍-സി.പി.എം, പി. കലേശ് (ആദിവാസി സംരക്ഷണ സമിതി), കെ. ത്യാഗു (എ.ഐ.ടി.യു.സി), കെ. രാജേന്ദ്രന്‍-ഐ.എന്‍.ടി.യു.സി പ്ളാന്‍േറഷന്‍), വി. ശെല്‍വരാജ്, ത്യാഗരാജന്‍ കൊച്ചുപമ്പ, സ്മിത പുണ്യരാജ്, സരോജം കുഞ്ഞുമോന്‍, രാമജയം കൊച്ചുപമ്പ (കണ്‍.) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.