ചന്ദനപ്പള്ളി ചെമ്പെടുപ്പ് റാസയില്‍ ആയിരങ്ങള്‍ പങ്കെടുത്തു

കൊടുമണ്‍: ചന്ദനപ്പള്ളി സെന്‍റ് ജോര്‍ജ് കത്തോലിക്ക തീര്‍ഥാടന ദൈവാലയത്തിലെ വി. ഗീവര്‍ഗീസ് സഹദയുടെ തിരുനാളിന്‍െറ പ്രധാന ആഘോഷമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് റാസയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. നാടിന്‍െറ നാനാഭാഗത്തുനിന്ന് ശനിയാഴ്ച രാവിലെ മുതല്‍ ആളുകള്‍ ദേവാലയത്തിലേക്ക് പ്രവഹിക്കുകയായിരുന്നു. രാവിലെ എട്ടിന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസിനെ ചന്ദനപ്പള്ളി ജങ്ഷനില്‍ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു. ഉച്ചക്ക് 12ന് ചന്ദനപ്പള്ളി ജങ്ഷനില്‍ മാര്‍ ഗ്രിഗോറിയോസ് നഗറില്‍ പ്രത്യേകം തയാറാക്കിയ സെന്‍റ് ജോര്‍ജ് വെച്ചൂട്ട് പുരയില്‍ നേര്‍ച്ച സദ്യ നടന്നു. വൈകുന്നേരം മൂന്നിന് പള്ളിയില്‍നിന്ന് ചെമ്പെടുപ്പ് റാസ ആരംഭിച്ചു. ഏഴ് പ്രാര്‍ഥനാഗ്രൂപ്പുകളെ പ്രതിനിധാനംചെയ്ത് ഏഴ് പൊന്‍ വെള്ളിക്കുരിശുകളുടെ പിന്നില്‍ ബൈബ്ളും കൊന്തയും കൈകളിലേന്തിയ അമ്മമാര്‍ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാസ, കോണ്‍വന്‍റ് ജങ്ഷനിലെ സെന്‍റ് ജോര്‍ജ് ഷ്രൈനില്‍ എത്തി. ചെമ്പുംമൂട്ടില്‍ പ്രത്യേകം തയാറാക്കിയിരുന്ന നേര്‍ച്ച ചെമ്പിലെ പാതിവേവിച്ച ചോറില്‍ അംശവസ്ത്രം ധരിച്ച മുഖ്യകാര്‍മികന്‍ സ്ളീബാ മുദ്ര ചാര്‍ത്തി ആശീര്‍വദിച്ചതോടെ ചെമ്പ് ഉയര്‍ത്തി ഹോയ്...ഹോയ്...വിളിച്ചും സഹദയുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടിയും ആയിരങ്ങളുടെ അകമ്പടിയോടെ ചെമ്പ് ദേവാലയത്തില്‍ എത്തിച്ചു. തുടര്‍ന്ന് ചന്ദനപ്പള്ളി ജങ്ഷന്‍ കുരിശടിയില്‍ തയാറാക്കിയ രണ്ടാമത്തെ ചെമ്പ് സ്ത്രീകളും പെണ്‍കുട്ടികളും ചേര്‍ന്ന് വഹിച്ച് ദേവാലത്തില്‍ എത്തിച്ചു. തുടര്‍ന്ന് പ്രദക്ഷിണം വെച്ച് പ്രസിദ്ധമായ നേര്‍ച്ച വിതരണം നടന്നു. വിശ്വാസി പാതിവേവിച്ച ചോറ് വാങ്ങി വീടുകളില്‍ കൊണ്ടുപോയി. പെരുന്നാള്‍ പരിപാടികള്‍ക്ക് ഇടവക വികാരി സജി മാടമണ്ണില്‍, ട്രസ്റ്റി ബാബു കെ. പെരുമല, സെക്രട്ടറി ഫിലിപ് കെ. മാത്യു കിടങ്ങില്‍, പബ്ളിസിറ്റി കണ്‍വീനര്‍ വില്‍സണ്‍ ചന്ദനപ്പള്ളി, വില്‍സണ്‍ പാലവിള എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.