കവിയൂര്‍ ക്ഷേത്ര ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി

തിരുവല്ല: കവിയൂര്‍ മഹാദേവക്ഷേത്രത്തിന്‍െറ ഉടമസ്ഥതയിലുള്ള ഭൂമി തിരിച്ചുപിടിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി ആരംഭിച്ചു. ഇതുസംബന്ധിച്ച് കൂടുതല്‍ നടപടി വരുംദിനങ്ങളില്‍ കൈക്കൊള്ളും. 2015 ജനുവരിയിലെ ഹൈകോടതി ഉത്തരവ് പ്രകാരം ദേവസ്വം വസ്തുക്കള്‍ മുഴുവനായി അളന്നുതിരിക്കുന്ന ജോലികളാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. ഇതിന്‍െറ ഭാഗമായി താലൂക്ക് സര്‍വേയര്‍ വസ്തുക്കള്‍ അളന്നുതിട്ടപ്പെടുത്തി കല്ലിട്ട് നല്‍കിയതായി ദേവസ്വം സബ്ഗ്രൂപ് ഓഫിസര്‍ ആര്‍. ഗീതാകൃഷ്ണന്‍ അറിയിച്ചു. ക്ഷേത്രത്തിന്‍െറ വടക്ക് വശത്തുള്ള വസ്തുവില്‍ കൈയേറ്റം നടന്നതായി കണ്ടത്തെി. ക്ഷേത്രംവക സ്ഥലം കൈയേറി വേലികെട്ടിയത് റിപ്പോര്‍ട്ടില്‍ താലൂക്ക് സര്‍വേയര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചു. പടിഞ്ഞാറ് ഭാഗത്തും കിഴക്കേനടയുടെ മുന്നിലും കൈയേറ്റം കണ്ടത്തെി. നായ്ക്കുഴിഭാഗത്ത് കൈയേറിയ വസ്തുവില്‍ ഒമ്പത് റബര്‍മരങ്ങള്‍ വെച്ചിട്ടുള്ളതും സര്‍വേ റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നു. കൈയേറ്റം കണ്ടത്തെിയ ഭാഗങ്ങളുടെ പ്ളാനും റിപ്പോര്‍ട്ടും താലൂക്ക് സര്‍വേയര്‍ ദേവസ്വം അധികൃതര്‍ക്ക് നല്‍കി. തോട്ടഭാഗത്തും ദേവസ്വം ഭൂമി കൈയേറിയതായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇത് ചിലര്‍ പേരില്‍കൂട്ടി എടുത്തതായും സൂചനയുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികളിലേക്കും ദേവസ്വം അധികൃതര്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇവിടെ വസ്തുവിന് ലക്ഷങ്ങളാണ് വിലമതിക്കുന്നത്. ക്ഷേത്രത്തിന്‍െറ രണ്ട് ഊട്ടുപുരകള്‍ വിവാഹസദ്യകള്‍ക്കും അന്നപ്രസാദമൂട്ടിനും ഉപയോഗിച്ച് വരുന്നവയാണ്. മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ക്കായി ദേവസ്വം ഭൂമിയില്‍ പണി തുടങ്ങിയപ്പോഴാണ് തര്‍ക്കങ്ങളുണ്ടായത്. ഇത് നീക്കിക്കിട്ടുന്നതിന് അതിര്‍ത്തി നിര്‍ണയിക്കാന്‍ ഒരുങ്ങിയപ്പോഴാണ് കൈയേറ്റം കാണാനിടയായത്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നടപടിക്കുവേണ്ടി ദേവസ്വം അസി. കമീഷണര്‍ക്ക് സബ്ഗ്രൂപ് ഓഫിസര്‍ പരാതി നല്‍കുകയുണ്ടായി. എന്നാല്‍, കൈയേറ്റം സംബന്ധിച്ച പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ചില ദേവസ്വം ഉദ്യോഗസ്ഥര്‍ ഇടപെട്ട് നീക്കങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടത്തിയതായും ആക്ഷേപമുണ്ട്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.