തിരുവല്ല: തിരുവല്ലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ തിരുവല്ല ബൈപാസിന്‍െറ ഭാഗമായ മേല്‍പാലം നിര്‍മാണം പുരോഗമിക്കുന്നു. എം.സി റോഡില്‍ മഴുവങ്ങാട്ടുചിറയില്‍നിന്ന് കിഴക്കുഭാഗത്തുകൂടി പട്ടണത്തിന് വടക്കുഭാഗത്ത് എം.സി റോഡില്‍ രാമന്‍ചിറയില്‍ എത്തിച്ചേരുന്ന വിധമാണ് ബൈപാസ് നിര്‍മാണം. ഇതിന്‍െറ ഭാഗമായി മഴുവങ്ങാട്ടുചിറക്കു സമീപവും രാമന്‍ചിറക്കു സമീപവും മണ്ണിടിച്ച് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ബൈപാസ് കടന്നുപോകുന്ന നഗരസഭാ സ്റ്റേഡിയം റോഡ് മണ്ണിട്ട് ഇരുവശവും കെട്ടി ഉയര്‍ത്തുകയാണ് ആദ്യഘട്ടം. ബി വണ്‍ റോഡില്‍നിന്ന് വൈ.എം.സി.എ ജങ്ഷനില്‍ ടി.കെ. റോഡ് കുറുകെ കടക്കുന്നവിധം അഞ്ചു വലിയ തൂണുകളിലായി 180 മീറ്റര്‍ നീളത്തിലാണ് മേല്‍പാലം നിര്‍മിക്കുന്നത്. മഴുവങ്ങാട്ടുചിറയിലെ ചതുപ്പുനിലം വരുന്ന ഭാഗത്ത് ആധുനിക സാങ്കേതിക വിദ്യയായ പെര്‍പറേറ്റഡ് വെര്‍ട്ടിക്കല്‍ ഡ്രെയില്‍ സംവിധാനം ഉപയോഗിക്കുമെന്ന് കെ.എസ്.ടി.പി അധികൃതര്‍ പറഞ്ഞു. വല്ലാര്‍പാടം ടെര്‍മിനല്‍ റോഡ് നിര്‍മാണരീതി ഈ വിധമായിരുന്നു. ഈ പ്രദേശത്ത് 15 മീറ്ററോളം മണ്ണിട്ടുയര്‍ത്തേണ്ടി വരുമെന്ന് കെ.എസ്.ടി.പി എന്‍ജിനീയര്‍മാര്‍ കരുതുന്നു. നഗരസഭാ സ്റ്റേഡിയം വികസനവും ചെയര്‍മാന്‍സ് റോഡ് വികസനവും ചേര്‍ന്ന് നഗരത്തിന്‍െറ കിഴക്കുഭാഗത്തിന് പുതിയ മുഖച്ഛായ കൈവരും. 32 കോടി അടങ്കല്‍ തുകയുള്ള ബൈപാസ് പദ്ധതിക്ക് 2.3 കി.മീ. ദൈര്‍ഘ്യമാണുള്ളത്. നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ ചില കേസുകള്‍ നിര്‍മാണം വൈകാനിടയാക്കി. 2018ല്‍ ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കെ.എസ്.ടി.പി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.