റാന്നി: പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ റാന്നി വലിയ പാലം മുതല്‍ ചെത്തോങ്കര വരെയും ഇട്ടിയപ്പാറ ബസ്സ്റ്റാന്‍ഡിനുള്ളിലെയും അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് അനു ടി. സാമുവലിന്‍െറ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. എന്നാല്‍, ബസ് പ്രവേശന കവാടത്തില്‍ വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്നവര്‍ക്ക് സ്ഥല സൗകര്യം നിജപ്പെടുത്തി നല്‍കും. എല്ലാ വാഹനങ്ങള്‍ക്കും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് താലൂക്ക് ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെടും. പഞ്ചായത്ത് ഓഫിസ് പരിസരത്തെയും കെട്ടിടത്തോടും ചേര്‍ന്നുള്ള അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കും. തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വ്യാഴാഴ്ച പൊലീസ്, റവന്യൂ, പൊതുമരാമത്ത്, മോട്ടോര്‍ വാഹന വകുപ്പ്, പഞ്ചായത്ത് ഭരണ സമിതി, വിവിധ രാഷ്ട്രീയ കക്ഷികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി നടപടിയെടുക്കും. പഞ്ചായത്തിന്‍െറ മാലിന്യ സംസ്കരണ പരിപാടിയുമായി സഹകരിക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. മാലിന്യം പൊതുനിരത്തില്‍ തള്ളുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് 20,000 രൂപ പിഴ ചുമത്താനും മൂന്ന് മാസത്തിലൊരിക്കല്‍ സര്‍വകക്ഷിയോഗം ചേരാനും തീരുമാനിച്ചു. വൈസ് പ്രസിഡന്‍റ് അനി സുരേഷ്, അംഗങ്ങളായ അനില്‍ തുണ്ടിയില്‍, പൊന്നി തോമസ്, ബോബി എബ്രഹാം, അനിത അനില്‍കുമാര്‍, ബിനു സി. മാത്യു, കെ.എ. രാജേന്ദ്രന്‍, ജോസഫ് കുര്യാക്കോസ്, സി.എ. ജോമോന്‍, ജോ. ആര്‍.ടി.ഒ ജോബ് ആന്‍ഡ്രൂ, റാന്നി എസ്.ഐ സാം ടി. സാമുവല്‍, പൊതുമരാമത്ത് വകുപ്പ് എ.ഇ. സലിംകുമാര്‍, വില്ളേജ് ഓഫിസര്‍, കെ. മധുസൂദനന്‍, രാഷ്ട്രീയ സംഘടനാ നേതാക്കളായ കെ.കെ. സുരേന്ദ്രന്‍, പാപ്പച്ചന്‍ കൊച്ചു മേപ്രത്ത്, ഷാജി തേക്കാട്ടില്‍, ബാബു മക്കുപ്പുഴ, ഷിബു എബ്രഹാം, എം.ജി. ആനന്ദന്‍പിള്ള, രാധാകൃഷ്ണന്‍, ശിവപ്രസാദ്, ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.