സ്വകാര്യ ബസ് സര്‍വിസ് നിര്‍ത്തി: കല്ലുങ്കല്‍, മേപ്രാല്‍ നിവാസികള്‍ ദുരിതത്തില്‍

തിരുവല്ല: താലൂക്കിലെ ഒറ്റപ്പെട്ട പ്രദേശങ്ങളായ കല്ലുങ്കല്‍, മേപ്രാല്‍ എന്നിവിടങ്ങളിലെ യാത്രാക്ളേശത്തിന് പരിഹാരമായി സര്‍വിസ് നടത്തിയിരുന്ന സ്വകാര്യ ബസ് സര്‍വിസ് നിര്‍ത്തലാക്കി. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. കല്ലുങ്കല്‍ നിന്ന് പുല്ലംപ്ളാവില്‍ കടവുവഴി തിരുവല്ലയിലേക്കും ഇവിടെനിന്ന് പെരിങ്ങര തണുങ്ങാട് കോളനി വഴി മേപ്രാലിലേക്കും സര്‍വിസ് നടത്തിയ ബസാണ് കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയത്. തിരുവല്ല നഗരത്തെ ബന്ധപ്പെടുത്തി ദിവസവും നാല് ട്രിപ്പാണ് ഗ്രാമപ്രദേശങ്ങളിലേക്ക് നടത്തിയിരുന്നത്. വിദ്യാര്‍ഥികളും തൊഴിലാളികളുമായ നൂറിലധികം ആളുകള്‍ക്ക് ബസ് സര്‍വിസ് ഉപകാരപ്പെട്ടിരുന്നു. മറ്റു ബസുകള്‍ ഒന്നും ഇല്ലാത്ത റൂട്ടിലെ സര്‍വിസ് നിര്‍ത്തലാക്കിയതിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയുടെ ഇടപെടല്‍ ഉള്ളതായും ആക്ഷേപമുണ്ട്. നിലവില്‍ സര്‍വിസ് നടത്തിയിരുന്ന ബസിന് ചുങ്കപ്പാറയിലേക്ക് പെര്‍മിറ്റ് അനുവദിച്ച് ഗ്രാമീണ മേഖലയെ ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. ചുങ്കപ്പാറയില്‍നിന്ന് തിരുവല്ലയില്‍ എത്തിയശേഷം കല്ലുങ്കലിനും മേപ്രാലിനും സര്‍വിസ് നടത്തിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ഇത് പാലിച്ചാല്‍ ദിവസം ഒരു പ്രാവശ്യം മാത്രമേ ബസിന് കല്ലുങ്കലും മേപ്രാലും എത്താനാകു. ബസിന്‍െറ സമയത്തില്‍ മാറ്റമുണ്ടാകുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഇതിന്‍െറ പ്രയോജനം ലഭിക്കുകയുമില്ല. കല്ലുങ്കല്‍നിന്ന് രാവിലെയുള്ള ബസില്‍ തിരുവല്ലയില്‍ എത്തി മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന നിരവധിയാളുകളുണ്ട്. തിരുവല്ല താലൂക്ക് ആശുപത്രി, നഗരത്തിലെ സ്കൂളുകള്‍, കോളജുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ളവരാണ് ഈ ബസ് ആശ്രയിക്കുന്നത്. ഇവരുടെ വൈകുന്നേരത്തെ മടക്കയാത്രയും ഇതേ ബസിലാണ്. നിര്‍മാണ മേഖലയില്‍ ജോലിചെയ്യന്ന നിരവധി ഇതരസംസ്ഥാനക്കാരും ബസിലെ സ്ഥിരം യാത്രക്കാരാണ്. ചാണിക്കാവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്നവര്‍ക്കും ഈ സര്‍വിസാണ് ആശ്രയം. കല്ലുങ്കല്‍ അംബേദ്കര്‍ കോളനി, വെണ്‍പാല കാരാത്ര കോളനി, പെരിങ്ങര തണുങ്ങാട് കോളനി എന്നിവിടങ്ങളിലെ താമസക്കാരും ഈ ബസിനെയാണ് ആശ്രയിക്കുന്നത്. വെണ്‍പാല, കല്ലുങ്കല്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് തിരുവല്ല ചന്തയില്‍ സാധനങ്ങളുമായി എത്തുന്നതിനും മടങ്ങുന്നതിനും ഈ സര്‍വിസ് ഉപകാരപ്പെട്ടിരുന്നു. സര്‍വിസ് നിര്‍ത്തലാക്കിയാല്‍ പ്രദേശത്തെ യാത്രാപ്രശ്നം സങ്കീര്‍ണമാകുമെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.