പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നു

പത്തനംതിട്ട: പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്ന പ്രക്രിയ ഈ വര്‍ഷവും മാറ്റമില്ല. ഒന്നാം ക്ളാസില്‍ പ്രവേശം നേടുന്നവരുടെ എണ്ണത്തില്‍ ഇത്തവണയും കാര്യമായ വര്‍ധനയില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് കാണപ്പെടുന്നത്. 2006-07 അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ളാസില്‍ 10,801 കുട്ടികളായിരുന്നു പ്രവേശം നേടിയത്. ഇതിനുശേഷമുള്ള വര്‍ഷങ്ങളിലും കുട്ടികള്‍ കുറഞ്ഞുകൊണ്ടേയിരുന്നു. 2013ല്‍ ഇത് 5902 ആയിരുന്നു. 2014ല്‍ 6072. എന്നാല്‍, കഴിഞ്ഞ വര്‍ഷം നേരിയ വര്‍ധനയോടെ 6529 ആയി. ഈ അധ്യയന വര്‍ഷത്തിലെ കണക്കുകള്‍ ലഭ്യമായിട്ടില്ല. കാര്യമായ പുരോഗതി ആരും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ വര്‍ഷത്തെക്കാളും കുട്ടികള്‍ കുറയാനുള്ള സാധ്യതയുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. നന്നായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പോലും 15ല്‍ താഴെ കുട്ടികള്‍ മാത്രമാണ് ഇതിനോടകം ഒന്നാം ക്ളാസില്‍ ചേര്‍ന്നിട്ടുള്ളത്. ജനനനിരക്ക് ഏറ്റവും കുറഞ്ഞ ജില്ല കൂടിയാണ് പത്തനംതിട്ട. ജനനനിരക്ക് ഓരോ വര്‍ഷവും കുറഞ്ഞുവരുന്നത് വിദ്യാലയ പ്രവേശത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. അംഗീകാരമില്ലാത്ത നിരവധി സ്കൂളുകള്‍ ഇപ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങളുടെ നിലനില്‍പിനെ അപകടത്തിലാക്കുംവിധമാണ് ഇവയുടെ പ്രവര്‍ത്തന രീതികള്‍. അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളുടെ മറവിലാണ് ഇത്തരം വ്യാജ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും പറയുന്നു. ജില്ലയില്‍ 426 സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് എല്‍.പി സ്കൂളുകളാണുള്ളത്. ഇതില്‍ ഭൂരിഭാഗം സ്കൂളുകളിലും നിലനില്‍പിന് ആവശ്യമായ കുട്ടികള്‍ മാത്രമാണുള്ളത്. ഇക്കണോമിക് എന്ന ഗണത്തില്‍പെടുന്നത് 60ഉം അതില്‍ കൂടുതലും കുട്ടികളുള്ള സ്കൂളുകളാണ്. എല്‍.പിയില്‍നിന്ന് യു.പി ക്ളാസില്‍ പ്രവേശിക്കുമ്പോഴും കുട്ടികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടാറുണ്ട്. അഞ്ചാം ക്ളാസിലും എട്ടാം ക്ളാസിലും ഇത്തരത്തില്‍ കുട്ടികളുടെ പ്രവേശത്തില്‍ കുറവ് ഉണ്ടാകാറുണ്ട്. ചില വിദ്യാലയങ്ങളില്‍ കുട്ടികളുടെ വ്യാജ കണക്കുകള്‍ തയാറാക്കുന്നത് ഇപ്പോഴും തുടരുന്നതായാണ് വിവരം. വ്യാജ കണക്കുകള്‍ തയാറാക്കുന്നത് തടയാന്‍ വിദ്യാഭ്യാസ വകുപ്പ് ചില പരിഷ്കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം നടത്തിയെങ്കിലും വലിയ മാറ്റം വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം രണ്ടും മൂന്നും കുട്ടികള്‍ മാത്രം ഒന്നാം ക്ളാസില്‍ പ്രവേശം നേടിയ സ്കൂളുകള്‍ പോലുമുണ്ട്. പെരിങ്ങര കാരക്കല്‍ ജി.എല്‍.പി.എസ്, പെരിങ്ങര മേപ്രാല്‍ ജി.എല്‍.പി.എസ്, കോയിപ്രം പുലരിക്കാട് എല്‍.പി.എസ്, ചാത്തങ്കേരി ജി.എല്‍.പി.എസ്, പെരിങ്ങര ഇരുവള്ളിപ്ര ജി.എല്‍.പി.എസ്, നിരണം ടൗണ്‍ എല്‍.പി.എസ്, പുളിക്കീഴ് വളഞ്ഞവട്ടം എം.ഡി.എല്‍.പി.എസ്, പ്രക്കാനം ജി.എല്‍.പി.എസ്, ഓമല്ലൂര്‍ ആറ്റരികം ജി.എല്‍.പി.എസ് എന്നിവയൊക്കെ പത്തില്‍ താഴെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളാണ്. ഓരോ ക്ളാസിലും നാലും അഞ്ചും കുട്ടികള്‍ മാത്രമാണ് പഠിക്കുന്നതെന്നതാണ് പ്രത്യേകത. കോന്നി ഗവ. എല്‍.പി.എസ് പോലെയുള്ള ചില സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന വന്നതും ശ്രദ്ധേയമാണ്. ഇവിടെ സ്കൂളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം കുട്ടികളാണ് പഠിക്കാനായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ളാസില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഗവ. എല്‍.പി.എസിലായിരുന്നു പ്രവേശം തേടിയത്. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലും പ്രവേശം നേടാന്‍ ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ പേരും. അണ്‍ എയ്ഡഡ് സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ഒഴുക്കുതടയാന്‍ അടുത്തകാലത്ത് പൊതുവിദ്യാലയങ്ങളോട് ചേര്‍ന്ന് ഇംഗ്ളീഷ് മീഡിയം വിഭാഗവും ആരംഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.