പടയണി പുതിയ തലമുറ ഏറ്റെടുക്കണം – മന്ത്രി മാത്യു ടി. തോമസ്

തിരുവല്ല: ജില്ലയുടെ തനതു കലാരൂപമായ പടയണിയെ പുതിയ തലമുറ ഏറ്റെടുക്കണമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തില്‍ തിരുവല്ല സത്രം കോംപ്ളക്സില്‍ സംഘടിപ്പിച്ച ടൂറിസം ക്ളബിന്‍െറ ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനവും പടയണി കളരി പഠനഗ്രന്ഥത്തിന്‍െറ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പടയണിയെ ചിട്ടയായും ശാസ്ത്രീയമായും അപഗ്രഥനം ചെയ്ത് യുവതലമുറക്ക് പരിചയപ്പെടുത്തണം. പടയണി കളരികള്‍ ഇതിന് ഉപകരിക്കും. പടയണി എന്ന കലാരൂപത്തെ അര്‍ഹമായ രീതിയില്‍ പ്രോത്സാഹിപ്പിക്കാനും വളര്‍ത്തിയെടുക്കാനും കഴിഞ്ഞിട്ടില്ല. പടയണിയുമായി ബന്ധപ്പെട്ട് ജില്ലയുടെ പ്രസക്തി തിരിച്ചറിയാന്‍ വൈകി. ഇതിനു പരിഹാരം കാണണം. പടയണിയുടെ അവതരണം അന്തര്‍ദേശീയതലത്തില്‍ എത്തിക്കണം. കടമ്മനിട്ട രാമകൃഷ്ണനെയും പ്രഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളയെയും പോലെയുള്ള പടയണി ആചാര്യന്മാര്‍ നമുക്കുണ്ട്. അവര്‍ പകര്‍ന്നുതന്ന അറിവുകള്‍ പുതിയ തലമുറക്ക് കൈമാറണം. ടൂറിസം വ്യവസായത്തിന്‍െറ ഗുണഫലം നാട്ടിലെ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലേക്ക് മാറിയിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിന് ജില്ലയില്‍ വലിയ സാധ്യതയുണ്ട്. ഇതിന്‍െറ പ്രധാന കേന്ദ്രമായി കുമരകം മാറിക്കഴിഞ്ഞു. സ്ഥലം കാണുന്നതിനല്ല മറിച്ച് നേരിട്ട് അനുഭവിച്ചറിയുന്നതിനാണ് വിനോദസഞ്ചാരികള്‍ ഇപ്പോള്‍ എത്തുന്നത്. ഈ വര്‍ഷത്തെ പടയണി കളരി സംഘടിപ്പിക്കുന്നതിന് റിപ്പോര്‍ട്ട് തയാറാക്കിനല്‍കാന്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. തിരുവല്ല നഗരസഭാ കൗണ്‍സിലര്‍മാരായ വി. ജിജിഷ്കുമാര്‍, രാധാകൃഷ്ണന്‍ വേണാട്ട്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി. സുരേഷ്കുമാര്‍, പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ള, പടയണി കളരി പ്രതിനിധി കുറ്റൂര്‍ പ്രസന്നകുമാര്‍, ടൂറിസം ക്ളബ് ജില്ലാ കോഓഡിനേറ്റര്‍ തോമസ് എം. ഡേവിഡ്, ഡി.ടി.പി.സി സെക്രട്ടറി വര്‍ഗീസ് പുന്നന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.