തിരുവല്ല: നിരണത്ത് വഴിയാത്രക്കാരെ വെട്ടിയ സംഭവത്തിലെ നാലുപേരെക്കൂടി തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ത്തികപ്പള്ളി ചിങ്ങോലി സ്മിതഭവനില്‍ ശ്യാംരാജ് (18), ചിങ്ങോലി സുധീഷ് ഭവനില്‍ സുധീഷ് (22), സഹോദരന്‍ സുഭീഷ് (20), പ്ളസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പതിനേഴുകാരന്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തിലെ പ്രധാന പ്രതി ആലപ്പുഴ ഹരിപ്പാട് ആനാരി സ്വദേശി വലിയ കിഴക്കേതില്‍ പുത്തന്‍കണ്ടത്തില്‍ വിനോദ് എം. ബേബിയെ (35) നേരത്തേ പൊലീസ് പിടികൂടിയിരുന്നു. ജൂണ്‍ 29ന് രാത്രി എട്ടോടെയാണ് നിരണം പഞ്ചായത്തുമുക്കില്‍ ആക്രമണം നടന്നത്. മദ്യപിച്ചു നിരണത്ത് കാറിലത്തെിയ സംഘം കവലയില്‍നിന്നവരെ ആക്രമിച്ചു വെട്ടിപ്പരിക്കേല്‍പിച്ച് കടകളും വാഹനങ്ങളും അടിച്ചുതകര്‍ത്തു. നാട്ടുകാരായ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പാലായില്‍ കെട്ടിട നിര്‍മാണ കമ്പനിയില്‍ ഡ്രൈവറായ വിനോദ് കഴിഞ്ഞ 28ന് ഭാര്യാവീടായ നിരണത്തേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം വന്നപ്പോള്‍ പഞ്ചായത്ത് ജങ്ഷനു സമീപമുള്ള കടയില്‍ കയറി സിഗരറ്റ് വാങ്ങുന്നതിനിടെ അവിടെ നിന്ന സജിത് എന്നയാളുമായി വാക്കേറ്റമുണ്ടായി അടിയില്‍ കലാശിച്ചു. തുടര്‍ന്ന് തിരികെ പോയ വിനോദ് മറ്റ് പ്രതികളുമായത്തെി കടയില്‍നിന്ന സജിത്തിനെ വെട്ടുകയായിരുന്നു. തടസ്സം പിടിക്കാനത്തെിയ മറ്റ് മൂന്നുപേരെയും വെട്ടിപ്പരിക്കേല്‍പിച്ചു. തുടര്‍ന്ന് ഇവര്‍ വന്ന വാഹനത്തില്‍ ഹരിപ്പാട്ടേക്ക് രക്ഷപ്പെട്ടു. അറസ്റ്റിലായ ശ്യാംരാജ് പ്ളസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിന് പഠിക്കുകയാണ്. അറസ്റ്റിലായ സുധീഷ് മേച്ചില്‍ഓട് തൊഴിലാളിയും സുഭീഷ് വെല്‍ഡറുമാണ്. ശ്യാംരാജ് സ്കൂളുകള്‍ കേന്ദ്രീകരിച്ചു കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന കാരിയറായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും ഇരുമ്പുദണ്ടും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പതിനേഴുകാരനായ പ്രതിയെ പത്തനംതിട്ട ജുവനൈല്‍ കോടതിയിലും മറ്റു മൂന്നുപേരെ തിരുവല്ല കോടതിയിലും ഹാജരാക്കി. സംഭവത്തില്‍ മൂന്നുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുവല്ല സി.ഐ ടി. മനോജിന്‍െറ നേതൃത്വത്തില്‍ പുളിക്കീഴ് എസ്.ഐ ബിജു, എ.എസ്.ഐ ജോണ്‍ ചെറിയാന്‍, ഷാഡോ പൊലീസ് അംഗങ്ങളായ അജി ശാമുവേല്‍, അജികുമാര്‍, ആര്‍. വില്‍സണ്‍ എസ്. ബിജു മാത്യു, ലിജു, സി.പി.ഒമാരായ ശ്രീരാജ്, ശരത്, മനോജ്, സജില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.