കുറുന്തോട്ടയം പാലം ചുവപ്പുനാടയില്‍ തന്നെ; കാത്തിരിപ്പ് ഇനിയും നീളും

പന്തളം: ഒരു തീര്‍ഥാടനകാലം കൂടി കഴിയുമ്പോഴും കുറുന്തോട്ടയം പാലം ചുവപ്പുനാടയില്‍ തന്നെ. പന്തളത്തുകാരുടെ ദീര്‍ഘനാളത്തെ മുറവിളിയാണ് കുറുന്തോട്ടയം പാലം. നിരവധി നാളത്തെ ശ്രമഫലമായാണ് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ഇടപെടലിനത്തെുടര്‍ന്ന് നാലു കോടി 20 ലക്ഷം രൂപ പാലത്തിന് അനുവദിച്ചത്. ഈ തുക അനുവദിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടും ഏറെനാള്‍ വൈകിയാണ് ടെന്‍ഡര്‍ നടപടിയിലേക്ക് അധികൃതര്‍ നീങ്ങിയത്. 2015 മേയ് ഏഴിനാണ് പി.ഡബ്ളു.ഡി ടെന്‍ഡര്‍ തുറന്നത്. മൂന്നു കണ്‍സ്ട്രക്ഷന്‍ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. ഇതില്‍ ഒരു ടെന്‍ഡര്‍ സാങ്കേതികതയുടെ പേരില്‍ തള്ളി. മറ്റ് രണ്ടു കമ്പനിയും ടെന്‍ഡര്‍ തുകയായ 3,98,35,514 രൂപയില്‍ കൂടുതല്‍ തുകക്കാണ് ടെന്‍ഡര്‍ നല്‍കിയത്. അടൂരിലെ പ്രശാന്ത് കണ്‍സ്ട്രക്ഷന്‍ ടെന്‍ഡര്‍ തുകയില്‍ 16.99 ശതമാനം തുക കൂട്ടി പ്രവൃത്തി ചെയ്യാന്‍ സമ്മതിച്ചു. എന്നാല്‍, സര്‍ക്കാര്‍ ടെന്‍ഡര്‍ തുകയില്‍ രണ്ടു ശതമാനം കുറച്ചു ചെയ്യണമെന്ന ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് പ്രവൃത്തിയെടുക്കാന്‍ കരാറുകാരന്‍ തയാറായില്ല. തുടര്‍ന്ന് അധികൃതര്‍ ഫയല്‍ മടക്കിയ നിലയിലായി. വീണ്ടും എം.എല്‍.എ ഇടപെട്ടതിനെതുടര്‍ന്ന് ഫയലിന് ജീവന്‍വെച്ചു. ലോക്കല്‍ മാര്‍ക്കറ്റ് റേറ്റില്‍ (എല്‍.എം.ആര്‍) പ്രവൃത്തിക്ക് അനുമതി ലഭിക്കാന്‍ നടപടി ആരംഭിച്ചു. ഈ തുക അനുസരിച്ച് ടെന്‍ഡര്‍ തുകയുടെ അഞ്ചു ശതമാനം തുക അധികരിച്ചു വരുമെന്നറിയുന്നു. ലോക്കല്‍ മാര്‍ക്കറ്റ് റേറ്റ് മൂന്നു മാസത്തിലൊരിക്കല്‍ പുതുക്കണമെന്നിരിക്കെ ഡിസംബറിലെ എല്‍.എം.ആര്‍ ആണ് അനുമതിക്കായി അധികൃതര്‍ പി.ഡബ്ള്യു.ഡി ചീഫ് എന്‍ജിനീയറിന് സമര്‍പ്പിക്കാനായി നല്‍കിയിരിക്കുന്നത്. ഈ ഫയല്‍ തന്നെ അടൂര്‍ അസി.എക്സി. എന്‍ജിനീയറുടെ ഓഫിസില്‍ വരെയത്തെിയതായി അറിയുന്നു. ഇത് ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്ക് എത്ര ദിവസമെടുക്കുമെന്ന് കണ്ടറിയണം. ചീഫ് എന്‍ജിനീയര്‍ക്കും ഇതിന് അനുമതി നല്‍കാന്‍ കഴിയില്ല. ചീഫ് സെക്രട്ടറിയും ധനകാര്യസെക്രട്ടറിയും അംഗങ്ങളായ ടെന്‍ഡര്‍ കമ്മിറ്റിയാണ് അംഗീകാരം നല്‍കേണ്ടത്. അപ്പോഴേക്കും പുതിയ ലോക്കല്‍ മാര്‍ക്കറ്റ് റേറ്റ് സര്‍ക്കാര്‍ നിയമമനുസരിച്ച് തന്നെ നിലവില്‍ വരും. ഇതോടെ വീണ്ടും നടപടി അവതാളത്തിലാകാനാണ് സാധ്യത. ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായാല്‍ ഈ സര്‍ക്കാറിന്‍െറ കാലത്ത് കുറുന്തോട്ടയം പാലം സ്വപ്ന പദ്ധതി മാത്രമാകും. സംസ്ഥാന പാതയില്‍ അതീവ പ്രാധാന്യ മേറിയ പാലമാണ് കുറുന്തോട്ടയം. തീര്‍ഥാടന പ്രാധാന്യം കൂടി ഉള്‍പ്പെടുന്ന പാലത്തോട് അധികൃതര്‍ തികഞ്ഞ അവഗണന കാട്ടുന്നതിന്‍െറ ഫലമാണ് പണം അനുവദിച്ചിട്ടും പാലം യാഥാര്‍ഥ്യമാകാത്തതിന് കാരണം. 2015 മേയില്‍ ടെന്‍ഡര്‍ നടപടി സമയത്ത് സര്‍ക്കാറും കരാറുകാരനുമായി നടന്ന ചര്‍ച്ചയില്‍ എല്‍.എം.ആര്‍ തുകക്ക ്പ്രവൃത്തി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ പാലം ഇപ്പോള്‍ യാഥാര്‍ഥ്യമായേനെ. പണി ആരംഭിച്ച് മൂന്നു മാസം കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കേണ്ടത്. കരാറുകാരന്‍ കരാര്‍ ഉറപ്പിച്ചാല്‍ തന്നെ പാലത്തിന് ചുവട്ടില്‍ താമസിക്കുന്നവരുടെ പുനരധിവാസവും എങ്ങുമത്തെിയിട്ടില്ല. പുതിയ നഗരഭരണക്കാര്‍ അധികാരത്തിലത്തെിയ ഉടന്‍ തന്നെ ഇവരെ പുനരധിവസിപ്പിക്കുമെന്ന് തീരുമാനിച്ചെങ്കിലും തീരുമാനം കടലാസില്‍ തന്നെ. പാലത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിനും നടപടിയായിട്ടില്ല. കരാറുകാരനെ കാത്തിരിക്കുകയാണ് കെ.എസ്.ഇ.ബിയും. ട്രാന്‍സ്ഫോര്‍മര്‍ മാറ്റാനുള്ള പണം കരാറുകാരന്‍ അടക്കണമെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. തീര്‍ഥാടനകാലം കഴിഞ്ഞാല്‍ ഉടന്‍ കുറുന്തോട്ടയം പാലം പണി ആരംഭിക്കുമെന്ന അധികൃതരുടെ വാക്ക് പാഴ്വാക്കാവാനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.