ശബരിമലയില്‍ മരാമത്ത് ശുചീകരണ തൊഴിലാളികള്‍ക്ക് ദുരിതം

ശബരിമല: സന്നിധാനത്ത് താമസകേന്ദ്രങ്ങള്‍ ശുചീകരിക്കുന്ന തൊഴിലാളികള്‍ക്ക് നരകജീവിതം. മകരവിളക്ക് ഉത്സവത്തോടെ സീസണ്‍ അവസാനിക്കുന്ന അവസരത്തിലും മണ്ഡലകാലത്ത് കിട്ടേണ്ട അഡ്വാന്‍സോ മറ്റ് ആനുകൂല്യമോ ഇതുവരെ ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം താമസസ്ഥലം വൃത്തിയാക്കിയിട്ട് തൊഴിലാളികള്‍ക്ക് പൂര്‍ണമായി പണം കൊടുക്കാത്തതിന്‍െറ പേരില്‍ ആരോപണ വിധേയനായ അതേ ആളിന് തന്നെയാണ് ഇത്തവണയും കരാര്‍ നല്‍കിയത്. കോഴിക്കോട് സ്വദേശിയായ ഇയാളുടെ കീഴില്‍ 54 പേരാണ് സന്നിധാനത്തെ വിവിധ ഇടങ്ങളിലായി പണിയെടുക്കുന്നത്. ദേവസ്വം വാടകക്ക് കൊടുക്കുന്ന സന്നിധാനത്തെ 10 കെട്ടിടങ്ങളും മൂന്നു ഗെസ്റ്റ് ഹൗസുകളുമാണ് കരാര്‍ പ്രകാരം വൃത്തിയാക്കേണ്ടത്. സേലം, മധുര തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മണ്ഡലകാലം കഴിഞ്ഞാല്‍ സാധാരണ ആകെ ശമ്പളത്തിന്‍െറ പകുതിയോളം അഡ്വാന്‍സ് നല്‍കുകയാണ ്പതിവ്. എന്നാല്‍, കഴിഞ്ഞ രണ്ടു മണ്ഡലകാലവും ഇയാള്‍ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആളാണ്. ഇതുസംബന്ധിച്ച് സന്നിധാനം പൊലീസില്‍ പലതവണ തൊഴിലാളികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ശമ്പളം ഇല്ലാത്തതിന് പുറമെ തൊഴിലാളികള്‍ക്ക് ഉള്ള അടിസ്ഥാന സൗകര്യംപോലും ഇയാള്‍ നല്‍കിയിട്ടില്ല. താമസത്തിന് ടെന്‍റുകള്‍പോലും ഇല്ലാത്തതിനാല്‍ പണിയെടുക്കുന്ന കെട്ടിടത്തിന്‍െറ വരാന്തയിലും നിരത്തിലുമാണ് പലപ്പോഴും ഇവര്‍ അന്തിയുറങ്ങുക. അന്നദാന കേന്ദ്രങ്ങളില്‍നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ഏജന്‍റ് മുഖാന്തരം എത്തിയിരിക്കുന്നതിനാല്‍ ആകെ കിട്ടുന്ന തുച്ഛവരുമാനത്തിന്‍െറ നല്ളൊരു ഭാഗവും ഏജന്‍റിന് ഇവര്‍ നല്‍കണം. 300 രൂപ ഇവര്‍ക്ക് പ്രതിദിനം വരുമാനം വാഗ്ദാനം ചെയ്തിരുന്നതാണെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍, അതും കൃത്യമായി ലഭിക്കാത്തതിനാല്‍ ദുരിതപൂര്‍ണമാണ് ജീവിതം. ദേവസ്വം ബോര്‍ഡ് കൃത്യമായി തുക നല്‍കുന്നില്ല എന്ന് കാരണമാണ് കരാറുകാരന്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.