എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജിവെച്ചു

പത്തനംതിട്ട: കോന്നി ശ്രീനാരായണ പബ്ളിക് സ്കൂളിന്‍െറ മാനേജിങ് ബോഡിയായ സ്കൂള്‍ സൊസൈറ്റി ഭാരവാഹികളുടെ അഴിമതിയില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡ് അംഗം സ്ഥാനം രാജിവെച്ചതായി ഡി. അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്കൂള്‍ സൊസൈറ്റി നിയമമനുസരിച്ച് പ്രസിഡന്‍റിന്‍െറയും സെക്രട്ടറിയുടെയും പേരില്‍ ആയിരിക്കണം അക്കൗണ്ട്. എന്നാല്‍, നിയമപരമല്ലാതെ സൊസൈറ്റിയുടെ പേരില്‍ എസ്.ബി.ടി കോന്നി ശാഖയില്‍ മറ്റൊരു അക്കൗണ്ട് തുടങ്ങുകയും കമ്മിറ്റിയറിയാതെ 63,80,157 രൂപ കാഷ് ചെക് മുഖേനെ പിന്‍വലിച്ചിരിക്കുകയുമാണ്. കൃത്രിമ കണക്കുകള്‍ സൃഷ്ടിച്ച് സൊസൈറ്റിയില്‍നിന്ന് മറ്റൊരു 28 ലക്ഷം രൂപയും അപഹരിച്ചിട്ടുണ്ട്. 11.5 ലക്ഷം രൂപ സ്കൂള്‍ അക്കൗണ്ടില്‍നിന്ന് യൂനിയന്‍െറ പേര്‍ക്ക് ചെലവെഴുതുകയും എന്നാല്‍, യൂനിയന്‍െറ കണക്കില്‍പെടുത്തുകയും ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. പത്തനംതിട്ട എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റ് കെ. പത്മകുമാറിന്‍െറ നേതൃത്വത്തിലാണ് സ്കൂള്‍. ഇപ്പോള്‍ സ്കൂളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും പണമില്ലാത്ത സ്ഥിതിയാണ്. സൊസൈറ്റി എസ്.എന്‍.ഡി.പി യൂനിയന്‍െറയും ശാഖ യോഗങ്ങളുടെയും പൊതുസ്വത്തായി പ്രവര്‍ത്തിച്ചു വരുമ്പോള്‍ തന്നെ സ്വകാര്യ സ്വഭാവമുള്ള മറ്റൊരു ട്രസ്റ്റ് രൂപവത്കരിക്കാനാണ് പത്മകുമാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. യൂനിയനുമായോ ശാഖയുമായോ ഒരു ബന്ധവും ഇല്ലാത്ത ട്രസ്റ്റിന്‍െറ പേരില്‍ 10,000 രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെയുള്ള മെംബര്‍ഷിപ് ഫീസാണ് സ്വീകരിക്കുന്നത്. 2009 മുതല്‍ സൊസൈറ്റിയുടെ പേരില്‍ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയോട് ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടുള്ളതാണ്. യൂനിയന്‍ തലത്തില്‍ പരാതി പരിഹരിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്. പലതവണ യൂനിയനില്‍ പ്രശ്നം അവതരിപ്പിച്ചിട്ടും ക്രമക്കേട് തുടരുകയായിരുന്നു. ഭീകരമായ ക്രമക്കേടുകള്‍ക്ക് എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ മൂകസാക്ഷിയായി നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് സ്ഥാനം രാജിവെക്കുന്നതെന്നും അനില്‍കുമാര്‍ അറിയിച്ചു. എസ്.എന്‍.ഡി.പി പത്തനംതിട്ട യൂനിയന്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ കെ.ആര്‍. അജിത് കുമാര്‍, കണ്‍വീനര്‍ പി.വി. രനേശ്, മോഹന്‍കുമാര്‍, എസ്. അജിനാഥ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.