കോഴഞ്ചേരി: കേരള ബാസ്കറ്റ് ബാള്‍ അസോസിയേഷന്‍െറ 15ാമത് ചാമ്പ്യന്‍ഷിപ് ബുധനാഴ്ച മുതല്‍ 13വരെ കുറിയന്നൂര്‍ സെന്‍റ് തോമസ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ആന്‍േറാ ആന്‍റണി എം.പി ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത മുഖ്യാതിഥി ആയിരിക്കും. പുരുഷവിഭാഗത്തില്‍ എട്ടു ടീമും വനിത വിഭാഗത്തില്‍ അഞ്ചു ടീമും മത്സരത്തില്‍ പങ്കെടുക്കും. പുരുഷ വിഭാഗത്തിലെ ചാമ്പ്യന്‍ ടീം 2016 മാര്‍ച്ച് ഒമ്പതു മുതല്‍ 16വരെ ഗോവയില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്യും.കുറിയന്നൂരില്‍ ഇത് മൂന്നാം പ്രാവശ്യമാണ് ചാമ്പ്യന്‍ഷിപ് നടത്തുന്നത്. 2007ലും 2012ലുമാണ് സെന്‍റ് തോമസ് സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍ഷിപ് നടത്തിയിട്ടുള്ളത്. സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് കൊച്ചിയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡുമാണ് യഥാക്രമം പുരുഷ-വനിത വിഭാഗത്തിലെ ഇപ്പോഴത്തെ ചാമ്പ്യന്‍മാര്‍. കുറിയന്നൂര്‍ 157 സംസ്ഥാന കളിക്കാരെയും 22 സംസ്ഥാന ക്യാപ്റ്റന്മരെയും ബാസ്കറ്റ്ബാളിന് സംഭാവന ചെയ്തിട്ടുണ്ട്. 1940ല്‍ പരേതനായ പൊന്നിരിക്കുന്നതില്‍ ശാമുവേല്‍ തോമസ് കുറിയന്നൂരില്‍നിന്ന് ആരംഭിച്ച ബാസ്കറ്റ്ബാള്‍ കളിയുടെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ചാമ്പ്യന്‍ഷിപ് നടത്തുന്നത്. 11ന് വൈകുന്നേരം 6.30ന് കുറിയന്നൂരിലെ 75 വയസ്സ് പൂര്‍ത്തിയാക്കിയ ഇരുപതോളം മുന്‍ ബാസ്കറ്റ്ബാള്‍ കളിക്കാരെ ആദരിക്കും. ഐ.ജി എസ്. ശ്രീജിത് സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. ജനുവരി ഒമ്പതു മുതല്‍ 15വരെ മൈസൂരില്‍ നടന്ന 66ാമത് സീനിയര്‍ നാഷനല്‍ ബാസ്കറ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ ജേതാക്കളായ വനിത ടീം അംഗങ്ങള്‍ക്ക് കേരള ബാസ്കറ്റ് ബോള്‍ അസോസിയേഷന്‍ കാഷ് അവാര്‍ഡ് നല്‍കി ആദരിക്കുന്നതുമാണ്. 13ന് നടക്കുന്ന ഫൈനല്‍ മത്സരങ്ങളില്‍ കേരള ബാസ്കറ്റ് ബാള്‍ അസോസിയേഷന്‍ ചീഫ് പേട്രണ്‍ ഡോ. ജോണ്‍ എം. ചാക്കോ മുഖ്യാതിഥി ആയിരിക്കും. കേരള ബാസ്കറ്റ് ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. മനോഹരകുമാര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ജനറല്‍ മാനേജര്‍ സാംകുട്ടി മാത്യൂസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. കേരളത്തിലെ പ്രഗല്ഭരും പ്രശസ്തരുമായ നാലു മുന്‍ ബാസ്കറ്റ് ബാള്‍ താരങ്ങളുടെ ഓര്‍മക്കായി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ട്രോഫികളാണ് വിജയികള്‍ക്കായുള്ളത് എന്ന് ഡോ. എം.എം. ചാക്കോ, സീനിയര്‍ വൈസ് പ്രസിഡന്‍റ് ഫിലിപ്പ് സക്കറിയ, ജില്ലാ ബാസ്കറ്റ് ബാള്‍ അസോസിയേഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി വി.ടി. തോമസ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.