തിരുവല്ല: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍െറ ചേംബറില്‍ ജലസേചന മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. മഴക്കാല പൂര്‍വപ്രവര്‍ത്തനങ്ങള്‍ക്കായി 175 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതില്‍ 13 എണ്ണം പൂര്‍ത്തിയായി. എട്ട് പ്രവൃത്തികള്‍ നിര്‍മാണപുരോഗതിയിലാണ്. കിഫ്ബി സ്റ്റിമുലസ് പാക്കേജില്‍ അഞ്ച് പ്രവൃത്തിക്കായി 65 കോടിവകയിരുത്തിയിട്ടുണ്ട്. തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡ് നിര്‍മാണത്തിനായി നടപടി ആരംഭിച്ചിട്ടുണ്ട്. 2013-14 ശബരിമല സ്കീമില്‍ ഉള്‍പ്പെടുത്തിയ തിരുവല്ല-കുമ്പഴ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചു. ബജറ്റില്‍ ഉള്‍പ്പെടുത്തിയ കണ്ടന്‍കാളി റോഡിന്‍െറ പ്രവൃത്തി പൂര്‍ത്തീകരിച്ചു. എം.സി റോഡ്, മണിപ്പുഴ-പെരിങ്ങര റോഡ്, മാര്‍ത്തോമ കോളജ് റോഡ്, കായകുളം-തിരുവല്ല പഴയ റോഡ്, കോട്ടയം-കോഴഞ്ചേരി റോഡ്, എസ്.എം.വി റോഡ്, കുന്നന്താനം-അമ്പലപ്പടി, പ്ളാച്ചേരിപ്പടി-പാലക്കാത്തകിടി റോഡ്, ആശുപത്രിപ്പടി, മാരിക്കല്‍ കൊച്ചുപറമ്പ്, തോട്ടഭാഗം മല്ലപ്പള്ളി റോഡ് എന്നീ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡ് (20 കോടി), ചങ്ങനാശ്ശേരി-കവിയൂര്‍ റോഡ് (15 കോടി), കാവുംഭാഗം-ഇടിഞ്ഞില്ലം റോഡ് (10 കോടി), കുറ്റൂര്‍ -കറ്റോട്-കിഴക്കന്‍ മുത്തൂര്‍ റോഡ് എന്നിവ ഇന്‍വെസ്റ്റിഗേഷന്‍ ടെന്‍ഡര്‍ നടപടിയായി. പാറക്കടവ് പാലം ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയായി ഡിസൈന്‍ അംഗീകാരത്തിനായി അയച്ചു. 2016-17 വര്‍ഷത്തെ ബജറ്റ് പ്രവൃത്തികളായ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ റോഡ് (5.5 കോടി) എസ്.എം.വി. റോഡ് (അഞ്ച് കോടി), കോട്ടയം-കോഴഞ്ചേരി റോഡ് (2.3 കോടി) എന്നിവയുടെ എസ്റ്റിമേറ്റ് സര്‍ക്കാറിനു സമര്‍പ്പിച്ചു. ഓട്ടാഫീസ് കടവ് പാലത്തിന്‍െറ അപ്രോച്ച് റോഡ് നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. ശേഷിച്ച പ്രവൃത്തികള്‍ക്ക് പരിഷ്കരിച്ച് എസ്റ്റിമേറ്റ് അടിസ്ഥാനത്തില്‍ റീടെന്‍ഡര്‍ നടപടി ആരംഭിച്ചു. കാവനാല്‍കടവ് പാലത്തിന്‍െറ അഞ്ച് സ്പാനുകള്‍ പൂര്‍ത്തിയായി, അപ്രോച്ച് റോഡ് പൂര്‍ത്തിയായി വരുന്നു. ശേഷിച്ച നിര്‍മാണത്തിന് 1.27 കോടിയുടെ പരിഷ്കരിച്ച എസ്റ്റിമേറ്റ് ഭരണാനുമതി നേടിയിട്ടുണ്ട്. പനച്ചമൂട്ടില്‍ കടവ് പാലത്തിന്‍െറ പണി പൂര്‍ത്തിയായി അപ്രോച്ച് റോഡിന്‍െറ തര്‍ക്കങ്ങള്‍ പരിഹരിച്ച് ടെന്‍ഡര്‍ നടപടി സ്വീകരിച്ചുവരുന്നു. ചാത്തങ്കേരി-മുട്ടാര്‍ പാലം, വരമ്പിനകത്തുമാലി കടവ് പാലം ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയായി. ഡിസൈന്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.