പന്തളത്ത് സമഗ്ര ഗതാഗത പരിഷ്കാരം; ബസ്സ്റ്റോപ്പുകളും പാര്‍ക്കിങ്ങും മാറ്റും

പന്തളം: പന്തളം നഗരസഭാ അതിര്‍ത്തിയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ. സതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗതാഗത ഉപദേശകസമിതി യോഗം സമഗ്ര ഗതാഗത പരിഷ്കാരം നടപ്പാക്കാന്‍ തീരുമാനിച്ചു. പന്തളം ജങ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് മാവേലിക്കര റോഡില്‍ മഹാരാജാ ഹോട്ടല്‍ മുതല്‍ ഷിഫ ആയുര്‍വേദ ആശുപത്രി വരെ തെക്കുവശം (കടകള്‍ക്ക് അഭിമുഖമായി) നാലുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസുകള്‍ക്ക് ഇവിടെ സ്റ്റോപ്പില്ല. ഷിഫ മുതല്‍ കെ.എസ്.ആര്‍.ടി.സി വരെ റോഡിന് തെക്കുവശം പാര്‍ക്കിങ് അനുവദിക്കും. നഗരസഭ മുതല്‍ കെ.എസ്.ആര്‍.ടി.സി വരെയും പഴയ വില്ളേജ് ഓഫിസിന് മുന്‍വശവും പാര്‍ക്കിങ് അനുവദിക്കില്ല. ചരക്ക് വാഹനങ്ങള്‍ക്ക് തിരക്കേറിയ സമയം ഒഴികെ നഗരത്തില്‍ പാര്‍ക്കിങ് അനുവദിക്കും. മാവേലിക്കര റൂട്ടില്‍ പോകുന്ന സ്വകാര്യബസുകള്‍ക്ക് പഴയ അശ്വതി തിയറ്ററിന് മുന്നില്‍ സ്റ്റോപ് അനുവദിക്കും. പന്തളം ജങ്ഷന്‍ മുതല്‍ തെക്കോട്ട് അടൂര്‍ റോഡില്‍ തെക്കുനിന്നുള്ള ബസുകള്‍ കോളജിന്‍െറ എതിര്‍വശം ഫെഡറല്‍ ബാങ്കിന് മുന്‍വശത്ത് സ്റ്റോപ് അനുവദിക്കും. കിഴക്കുവശം ജങ്ഷന്‍ മുതല്‍ ആര്യാസ് ഹോട്ടല്‍ വരെ പാര്‍ക്കിങ് അനുവദിക്കില്ല. ആര്യാസ് ഹോട്ടലിനുശേഷമുള്ള സ്ഥലം ഓട്ടോ സ്റ്റാന്‍ഡായി മാറ്റും. തെക്കോട്ടുള്ള ബസുകള്‍ വെയിറ്റിങ് ഷെഡിന് മുന്നില്‍ നിര്‍ത്തണം. പത്തനംതിട്ട റോഡില്‍ ജങ്ഷന്‍ മുതല്‍ സെന്‍ട്രല്‍ ബാങ്ക് വരെ വടക്കുവശം പാര്‍ക്കിങ് അനുവദിക്കില്ല. സെന്‍ട്രല്‍ ബാങ്ക് മുതല്‍ മുസ്ലിം പള്ളി ഗേറ്റ് വരെ ഇരുചക്ര വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കും. പള്ളി ഗേറ്റ് കഴിഞ്ഞ് വൈ.എം ട്രേഡേഴ്സ് വരെ ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കും. വൈ.എം ട്രേഡേഴ്സ് മുതല്‍ കിഴക്കോട്ട് വര്‍ക്ഷോപ് വരെ നാലുചക്ര വാഹനങ്ങള്‍ പാര്‍ക്കിങ് അനുവദിക്കും. ബാറ്റാ സ്റ്റോര്‍ മുതല്‍ കിഴക്കോട്ട് ടാക്സി-കാര്‍ സ്റ്റാന്‍ഡും ബാക്കിയുള്ളിടത്ത് പെട്ടിഓട്ടോ സ്റ്റാന്‍ഡും അനുവദിക്കും. പത്തനംതിട്ടയില്‍നിന്ന് വരുന്ന ബസുകള്‍ക്ക് ഷീബ ക്ളോത്ത് സെന്‍ററിന് മുന്നില്‍ സ്റ്റോപ് അനുവദിക്കും. മെഡിക്കല്‍ മിഷന്‍ ജങ്ഷനില്‍ പാര്‍ക്കിങ് സംബന്ധിച്ച് ഉപസമിതി സ്ഥലം സന്ദര്‍ശിച്ച ശേഷം തീരുമാനമെടുക്കും. മെഡിക്കല്‍ മിഷന്‍ കഴിഞ്ഞ് തെക്കോട്ട് പള്ളിയുടെ മുന്നില്‍ നോ പാര്‍ക്കിങ് ബോര്‍ഡ് മാറ്റുന്നതിനും പടിഞ്ഞാറുവശം ചേര്‍ന്ന് പാര്‍ക്കിങ് അനുവദിക്കാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.