ഉദ്ഘാടനം നടന്നിട്ട് മാസങ്ങള്‍ ജില്ലാ വെറ്ററിനറി കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചില്ല

പത്തനംതിട്ട: ഉദ്ഘാടനം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ജില്ലാ വെറ്ററിനറി കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനത്തെുടര്‍ന്ന് ഫെബ്രുവരി 28 നായിരുന്നു തിടുക്കത്തില്‍ ഉദ്ഘാടനം നടത്തിയത്. ആറുമാസം കഴിയുമ്പോഴും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞില്ല. വൈദ്യുതി ലഭ്യമാകാത്തതാണ് കാരണമായി പറയുന്നത്. വൈദ്യുതി ലഭ്യമാകണമെങ്കില്‍ ഒരു ലക്ഷത്തോളം രൂപ അടക്കണം. മൃഗസംരക്ഷണ വകുപ്പ് പണം അടക്കാത്തതിനാല്‍ വൈദ്യുതി ലഭിക്കാനും കാലതാമസം ഉണ്ടാകും. പ്രവര്‍ത്തനം തുടങ്ങാത്തതിനത്തെുടര്‍ന്ന് കെട്ടിടത്തിന്‍െറ പരിസരം കാടുവളര്‍ന്ന് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. മാലിന്യങ്ങള്‍ തള്ളുന്നതും ഇതിന്‍െറ മുറ്റത്താണ്. പത്തനംതിട്ട നഗരസഭ വിട്ടുനല്‍കിയ 30 സെന്‍റ് പുറമ്പോക്ക് സ്ഥലത്താണ് കെട്ടിടസമുച്ചയം നിര്‍മിച്ചത്. 4.7 കോടി ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയായത്. ആധുനിക സൗകര്യങ്ങളോടെയുള്ള മൂന്നുനില കെട്ടിടമാണിത്. നിലവില്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്‍െറ വിവിധ സ്ഥാപനങ്ങള്‍ ജില്ലാ വെറ്ററിനറി കേന്ദ്രം, റീജനല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ സെന്‍റര്‍, ഇന്‍റന്‍സീവ് കാറ്റില്‍ ഡെവലപ്മെന്‍റ് പ്രോജക്ട് ഓഫിസ്, അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ഓഫിസ്, ജില്ലാ വെറ്ററിനറി സ്റ്റോര്‍ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനായിരുന്നു കെട്ടിടം നിര്‍മിച്ചത്. കൂടാതെ, എലിഫന്‍റ് സ്ക്വാഡ്, മൃഗസംരക്ഷണ വകുപ്പിന്‍െറ ജില്ലാ പബ്ളിക് റിലേഷന്‍സ് ഓഫിസ് എന്നിവക്കും ഓഫിസുകള്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ജില്ലാ വെറ്ററിനറി സ്റ്റോര്‍ ഇപ്പോള്‍ പന്തളത്താണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ ആസ്ഥാനത്തേക്ക് ഇത് മാറുന്നതോടെ ജില്ലയിലെ വിവിധ മൃഗാശുപത്രികളിലേക്കുള്ള മരുന്നുവിതരണവും കാര്യക്ഷമമാക്കാന്‍ കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.