അടൂരില്‍ കൃഷി വകുപ്പിന് മൂന്നു കോടിയുടെ ഭരണാനുമതി

അടൂര്‍: നെല്‍കൃഷി, ജൈവ കൃഷി എന്നിവ നടപ്പാക്കുന്നതിനും കൃഷിക്ക് വിവിധ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനും അടൂരില്‍ കൃഷിവകുപ്പിന് മൂന്നു കോടിയുടെ പദ്ധതിക്ക് ഭരണാനുമതി. അടൂര്‍ നഗരസഭയിലും ഏഴംകുളം, കലഞ്ഞൂര്‍, ഏറത്ത്, ഏനാദിമംഗലം, പള്ളിക്കല്‍, കടമ്പനാട്, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളിലും കൃഷിവകുപ്പിന്‍െറ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കും. വിവിധ വിളകളുടെ കൃഷി വിസ്തൃതിയും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തരിശുനിലങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ കൃഷിയോഗ്യമാക്കിയശേഷം കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ നെല്‍കൃഷിയും ജൈവകൃഷിയും ഇറക്കും. നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഹെക്ടര്‍ ഒന്നിന് 7,000 രൂപയും പഞ്ചായത്തുകളില്‍ ജനകീയാസൂത്രണ പദ്ധതിവഴി വകകൊള്ളിക്കുന്നവക്ക് സബ്സിഡിയും ലഭിക്കും. തരിശുകിടക്കുന്ന നിലങ്ങള്‍ തൊഴിലുറപ്പ് പദ്ധതി മുഖേനയും കൃഷിയോഗ്യമാക്കും. തരിശല്ലാതെ കിടക്കുന്ന നിലങ്ങള്‍ ഒരുക്കുന്ന പണികള്‍ക്ക് ഹെക്ടര്‍ ഒന്നിന് 7,500 രൂപയും കര്‍ഷകര്‍ക്ക് ലഭിക്കും. ജൈവകൃഷി വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി കമ്പോസ്റ്റ് കുഴി എടുക്കുന്നതിനും മണ്ണിര കമ്പോസ്റ്റ് നിര്‍മാണ യൂനിറ്റുകള്‍ തയാറാക്കാനും 5000, 7500 രൂപ വീതം ആനുകൂല്യമായി ലഭിക്കും. ജൈവകൃഷി സ്കൂള്‍ വളപ്പില്‍ നടത്താന്‍ താല്‍പര്യമുള്ള സ്കൂളുകള്‍ക്ക് ജലസേചനത്തിനുള്ള പമ്പ്സെറ്റ് സ്ഥാപിക്കുന്നതിന് 10,000 രൂപയും കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നതിന് 9,000 രൂപയും നല്‍കും. കാടുവെട്ട് യന്ത്രം, ജലസേചനത്തിനുള്ള പമ്പ്സെറ്റ് എന്നിവ വാങ്ങുന്നതിനും ജലസേചനത്തിനുള്ള ചെറിയ കുളങ്ങള്‍ നിര്‍മിക്കുന്നതിനും നവീകരിക്കാനും കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിനും ചെലവിന്‍െറ 50 ശതമാനം സബ്സിഡിയായി നല്‍കും. മഴമറ, തിരിനന, കൃഷിയിടങ്ങള്‍ കാടു കയറാതെ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക് പുതമൂടല്‍ എന്നിവക്ക് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രകൃതിക്ഷോഭം മൂലമുള്ള കൃഷി നാശത്തിന് ആശ്വാസമാകത്തക്ക വിധത്തില്‍ വിള ഇന്‍ഷുറന്‍സ് പരിരക്ഷ എല്ലാ വിളകള്‍ക്കും ലഭിക്കും. പദ്ധതികളില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ അതത് കൃഷിഭവനുകളില്‍ 20ന് മുമ്പ് ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.