കെ.എം. മാണിയുമായി വിട്ടുവീഴ്ച വേണ്ടെന്ന് ഡി.സി.സി യോഗം

പത്തനംതിട്ട: തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം നിലനിര്‍ത്താന്‍ കെ.എം. മാണിയുമായി യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ളെന്ന് ഡി.സി.സി യോഗം. ഇക്കാര്യം കെ.പി.സി.സിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യു.ഡി.എഫ് വിടാനുള്ള കെ.എം. മാണിയുടെ തീരുമാനം ധാര്‍മിക വഞ്ചനയാണെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടു. ചില അംഗങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധം പെട്ടെന്ന് അവസാനിപ്പിക്കരുതെന്നും മാണിയുമായി ചര്‍ച്ച നടത്തി യു.ഡി.എഫിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് നിലപാട് മാറ്റത്തിനെതിരെ താഴെ തലങ്ങളില്‍ പ്രചാരണ പരിപാടി നടത്താനും യോഗം തീരുമാനിച്ചു. കേരള കോണ്‍ഗ്രസിന്‍െറ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി ഘടകങ്ങളെ സുസജ്ജമാക്കാന്‍ തീരുമാനിച്ചു. ഇതോടെ, തിരുവല്ല നഗരസഭ, പുളിക്കീഴ്, മല്ലപ്പള്ളി, കോയിപ്രം, ഇലന്തൂര്‍ ബ്ളോക് പഞ്ചായത്തുകളിലും മല്ലപ്പള്ളി, ആനിക്കാട്, പെരിങ്ങര, റാന്നി, ചെറുകോല്‍, കോട്ടാങ്ങല്‍, അരുവാപ്പുലം, കവിയൂര്‍ പഞ്ചായത്തുകളിലും യു.ഡി.എഫിന് ഭരണം നഷ്ടമാകുന്ന സാധ്യതയാണുള്ളത്. തിരുവല്ല നഗരസഭയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പിന്നെ രണ്ടാംസ്ഥാനം കേരള കോണ്‍ഗ്രസിനാണ്. കവിയൂര്‍ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിന്‍െറ ഏക അംഗമാണ് പ്രസിഡന്‍റ്. യു.ഡി.എഫിന് അഞ്ച് സീറ്റുള്ള വനിതാ സംവരണമായ പ്രസിഡന്‍റ് പദവി കേരള കോണ്‍ഗ്രസ് അംഗത്തിന് ലഭിക്കുകയായിരുന്നു. സ്വതന്ത്രന്‍ പ്രസിഡന്‍റായ കല്ലൂപ്പാറയില്‍ കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിനെ പിന്തുണച്ചാല്‍ ഭരണം യു.ഡി.എഫിന് നഷ്ടമാകും. പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി സി.പി.എം-സി.പി.ഐ തര്‍ക്കം നിലനില്‍ക്കുന്ന വെച്ചൂച്ചിറ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിന്‍െറ രണ്ട് അംഗങ്ങളുടെ പിന്തുണ നിര്‍ണായകമാണ്. ഇവിടെ സ്വതന്ത്രന്‍െറ പിന്തുണയോടെയാണ് സി.പി.എമ്മിന് പ്രസിഡന്‍റ് പദവി ലഭിച്ചത്. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ രാജിവെക്കേണ്ടിവരും. പത്തനംതിട്ട നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിനാണ്. സഹകരണ സംഘങ്ങളിലെ ഭരണ സമിതികളിലും രാഷ്ട്രീയ മാറ്റത്തിന് കളമൊരുക്കും. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ ജില്ലയുടെ പല ഭാഗത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസിനെതിരെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഞായറാഴ്ച ചരല്‍കുന്ന് ക്യാമ്പ് സെന്‍ററിന് മുന്നിലും തൊട്ടടുത്ത ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലും കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. കേരള കോണ്‍ഗ്രസിന്‍െറ ജനറല്‍ സെക്രട്ടറിയായ ജോസഫ് എം. പുതുശ്ശേരി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തിലെ പരാജയത്തിന് കാരണക്കാര്‍ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണെന്ന് ആരോപണമുണ്ട്. പ്രഫ. പി.ജെ. കുര്യനെ പോലെയുള്ളവര്‍ പരസ്യമായി രംഗത്തുവന്നതും പരാജയത്തിന് കാരണമായെന്നാണ് പുതുശ്ശേരിയുടെ ആരോപണം. പി.ജെ. കുര്യനെപോലെയുള്ള എ ഗ്രൂപ്പിലെ ചില മുതിര്‍ന്ന നേതാക്കളും മാണിക്കെതിര കര്‍ശന നിലപാട് സ്വീകരിക്കും. ഡി.സി.സി യോഗത്തില്‍ കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, യു.ഡി.എഫ് കണ്‍വീനര്‍ ബാബു ജോര്‍ജ്, കെ.കെ. റോയ്സണ്‍, അഡ്വ.എ. സുരേഷ്കുമാര്‍, അനില്‍ തോമസ്, റിങ്കു ചെറിയാന്‍, എ. ഷംസുദ്ദീന്‍, സതീഷ് കൊച്ചുപറമ്പില്‍, പ്രഫ. സജി ചാക്കോ, അഡ്വ. കെ. ജയവര്‍മ, ജോണ്‍സണ്‍ വിളവിനാല്‍, റോജി പോള്‍ ദാനിയേല്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അഡ്വ. സുനില്‍ എസ്. ലാല്‍, കെ.എന്‍. അച്യുതന്‍, സതീഷ് ചാത്തങ്കേരി, സാമുവല്‍ കിഴക്കുപുറം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.