സുബല പാര്‍ക്ക് നിര്‍മാണം ഇഴയുന്നു

പത്തനംതിട്ട: ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ തുടക്കമിട്ട സുബല പാര്‍ക്കിന്‍െറ പണി പാതിവഴിയില്‍ ഇഴയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശിലയിട്ട നിര്‍മാണം ഡി.ടി.പി.സി വഴിയാണ് നടത്തുന്നത്. ജില്ലാ നിര്‍മിതി കേന്ദ്രം ഏറ്റെടുത്ത നിര്‍മാണത്തില്‍ കുട്ടികളുടെ പാര്‍ക്ക്, മിനിപാര്‍ക്ക്, തടാകത്തില്‍ ബോട്ടിങ്, സമ്മേളന ഹാള്‍, റോഡ്, തടിപ്പാലം, റസ്റ്റാറന്‍റ് തുടങ്ങിയവ ഉള്‍പ്പെടുന്നു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് അഞ്ചു കോടിയുടെ ഫണ്ട് അനുവദിച്ചത്. തടാകത്തിനായി ചുറ്റും മണ്ണിട്ട് ഉയര്‍ത്തി റോഡ് നിര്‍മിക്കുന്ന പണി കുറെ നടത്തി. തടാകത്തിന് ചുറ്റും റോഡ് നിര്‍മിക്കണമെങ്കില്‍ ഇനിയും കൂടുതല്‍ ലോഡ് മണ്ണ് വേണം. എന്നാല്‍, മണ്ണ് കിട്ടാന്‍ താമസം നേരിടുന്നു. നേരത്തേ പട്ടികജാതി വകുപ്പ് നിര്‍മിച്ച ഓഡിറ്റോറിയം നവീകരിക്കുന്ന പണിയും തുടങ്ങിയിട്ടുണ്ട്. ഇതിന്‍െറ മേല്‍ക്കൂരയുടെ പണിയാണ് നടക്കുന്നത്. ഇവിടുത്തെ പാടം കുഴിച്ചാണ് തടാകം നിര്‍മിക്കുന്നത്. 24 വര്‍ഷം മുമ്പ് ഇവിടെ പാര്‍ക്ക് നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയതാണ്. എന്നാല്‍, തടാക നിര്‍മാണത്തിനായി കുഴിച്ചു തുടങ്ങിയതോടെ പദ്ധതി മുടങ്ങി. മുന്‍ നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ്കുമാര്‍ മുന്‍കൈയെടുത്താണ് പാര്‍ക്ക് വികസനത്തിനായി പദ്ധതി തയാറാക്കിയത്. ടൂറിസം മന്ത്രിയായിരുന്ന അനില്‍കുമാറിനെ സ്ഥലത്ത് കൊണ്ടുവന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.