തെങ്ങമത്തിന് വികസനം ഇനിയും സ്വപ്നം

അടൂര്‍: കെ.എസ്.ആര്‍.ടി.സി ഡിപ്പോയും ബസ്സ്റ്റാന്‍ഡും പൊലീസ് സ്റ്റേഷനും വില്ളേജ് ഓഫിസും തെങ്ങമത്തിന് ഇനിയും സ്വപ്നം മാത്രം. തദ്ദേശവാസികളുടെ മുഖ്യ ആവശ്യങ്ങളാണ് ഇവ. 1970ല്‍ തെങ്ങമം ബാലകൃഷ്ണന്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ തെങ്ങമത്തുനിന്ന് അടൂര്‍, പുനലൂര്‍, കൊല്ലം, കായംകുളം എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് ആരംഭിച്ചിരുന്നു. മുന്‍ സര്‍ക്കാര്‍ തിരുവനന്തപുരത്തിന് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസ് ആരംഭിച്ചു. ഇതില്‍ അടൂര്‍, കായംകുളം, തിരുവനന്തപുരം ബസുകള്‍ സ്റ്റേ സര്‍വിസാണ്. ശാസ്താംകോട്ടക്കും കരുനാഗപ്പള്ളിക്കും ബസുകളുണ്ട്. സ്വകാര്യ ബസുകളും ഇതിലേ സര്‍വിസ് നടത്തുന്നുണ്ട്. ജീവനക്കാര്‍ക്ക് പ്രാഥമിക സൗകര്യം നിര്‍വഹിക്കാന്‍പോലും സൗകര്യമില്ലാത്ത സ്ഥലമാണ് ഇവിടം. ബസ് സര്‍വിസുകളെ ഇത് ബാധിച്ചപ്പോള്‍ ഗ്രാമപഞ്ചായത്തുവക കാത്തിരിപ്പ് കേന്ദ്രത്തിന്‍െറ മുകളിലത്തെ മുറി നാട്ടുകാര്‍ ഇടപെട്ട് ബസ് ജീവനക്കാര്‍ക്ക് അനുവദിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് രാത്രി എത്തുന്ന സ്റ്റേ സര്‍വിസിലെ ജീവനക്കാര്‍ക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. കായംകുളം സ്റ്റേ സര്‍വിസ് നിര്‍ത്തലാക്കി. തെങ്ങമത്ത് അനുവദിച്ച വൈദ്യുതി സെക്ഷന്‍ ഓഫിസ് മറ്റൊരിടത്തേക്കു മാറ്റിയതില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സബ് എന്‍ജിനീയര്‍ ഓഫിസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. പള്ളിക്കല്‍ വില്ളേജ് വിഭജിച്ച് തെങ്ങമം വില്ളേജ് രൂപവത്കരിക്കണമെന്നും പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്നുമുള്ള ആവശ്യങ്ങളും നടപ്പായില്ല. 14 കി.മീ. അകലെയുള്ള അടൂര്‍ പൊലീസ് സ്റ്റേഷന്‍െറ പരിധിയിലാണ് തെങ്ങമം. ജില്ലാ അതിര്‍ത്തിയായ വെള്ളച്ചിറയില്‍നിന്നാകട്ടെ 18 കി.മീ. ദൂരമുണ്ട് അടൂരിന്. ജില്ലയില്‍ ഏറ്റവുമധികം കുന്നിടിക്കലും വയല്‍ നികത്തലും നടക്കുന്നതും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതും സ്പിരിറ്റ്, മയക്കുമരുന്ന് ലോബികളും ഉള്ളതും തെങ്ങമത്താണ്. ഈ സാഹചര്യത്തിലാണ് പൊലീസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യം ഉയരുന്നത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ദേശീയപാത കടന്നുപോകുന്ന കൊട്ടിയത്തുനിന്ന് കുണ്ടറ-കല്ലട നെടിയവിള, ഏഴാംമൈല്‍-തെങ്ങമം-നൂറനാട്-മാങ്കാംകുഴി-ചെങ്ങന്നൂര്‍-ആലപ്പുഴക്ക് സംസ്ഥാനപാത നിര്‍മിക്കുന്നതിന് സര്‍വേ നടന്നിരുന്നു. പിന്നീട് ഒന്നും സംഭവിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.