കോഴഞ്ചേരി: കോച്ചിങ് ക്യാമ്പിലൂടെ കോഴഞ്ചേരിയുടെ പ്രതാപകാലം സ്മരിക്കുന്നു. പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തെ വോളിബാള്‍ കളിയുടെ ഈറ്റില്ലമായ കോഴഞ്ചേരി ഇന്നും പ്രതാപം കാക്കുന്നു. ഈ ജ്വലിക്കുന്ന ഓര്‍മയുമായി പ്ളാറ്റിനം ജൂബിലി ആഘോഷിക്കുന്ന ജനതാ സ്പോര്‍ട്സ് ക്ളബ് പുതിയ തലമുറയെ വോളിബാളിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമമായാണ് ഇപ്പോള്‍ വോളിബാള്‍ കോച്ചിങ് ക്യാമ്പ് നടത്തുന്നത്. 1981ല്‍ തിരുവനന്തപുരത്ത് നടന്ന തിരുവിതാംകൂര്‍ ചാമ്പ്യന്‍പട്ടം ആനമുടി ബേബി, കുന്നില്‍ ഇടുക്കള, പുളിയോടില്‍ ബേബി ആശാന്‍ തുടങ്ങിയ ദേശീയ താരങ്ങളുടെ നേതൃത്വത്തില്‍ കരസ്ഥമാക്കിയതോടുകൂടി കോഴഞ്ചേരി ആ കാലഘട്ടത്തിലെ പ്രഗല്ഭ ടീമായി മാറിയിരുന്നു. ഓള്‍ കേരള, ഓള്‍ ഇന്ത്യന്‍ വോളിബാള്‍ ടൂര്‍ണമെന്‍റുകള്‍ ആദ്യം ആരംഭിച്ചപ്പോള്‍ 1965-66 മുതല്‍ 1977വരെ കോഴഞ്ചേരി വൈസ് മെന്‍ ക്ളബ് ഇവിടെ തുടര്‍ച്ചയായി ഏഴുവര്‍ഷത്തോളം ഓള്‍ ഇന്ത്യ വോളിബാള്‍ ടൂര്‍ണമെന്‍റ് നടത്തിയതും ഒരു ചരിത്രസംഭവമാണ്. ഇതിന്‍െറ തുടര്‍ച്ചയായി കോഴഞ്ചേരി സെന്‍റ് തോമസ് കോളജിന്‍െറ വോളിബാള്‍ ടീം പ്രഗല്ഭരായ ബ്ളസന്‍ ജോര്‍ജ്, ഉദയകുമാര്‍, കോയിക്കപറമ്പില്‍ ഷാജി, കെ.കെ. കോശി എന്നിവരുടെ നേതൃത്വത്തില്‍ പലപ്രാവശ്യം യൂനിവേഴ്സിറ്റി ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. സാങ്കേതികരംഗത്ത് ഒരു അന്തര്‍ദേശീയ റഫറിയെ ഡോ. മാത്യു പി. ജോണിലൂടെ കോഴഞ്ചേരിക്ക് സംഭാവനചെയ്യാന്‍ കഴിഞ്ഞു. 1966-67 തുടങ്ങിയ കൊല്ലം ജില്ല വോളിബാള്‍ ചാമ്പ്യന്‍ഷിപ് ആദ്യ രണ്ടുവര്‍ഷം കരസ്ഥമാക്കിയ കോഴഞ്ചേരി ഈസ്റ്റ് ജനതാ സ്പോര്‍ട്സ് ക്ളബ്, ദേശീയ താരങ്ങളായ ജോണ്‍സണ്‍ ജേക്കബ് (കെ.എസ്.ഇ.ബി), ജോണ്‍ മാത്യു (സ്റ്റേറ്റ് ബാങ്ക് ഓഫ് മദ്രാസ്) എന്നിവരെയും സംഭാവന ചെയ്തിട്ടുണ്ട്. ജനതാ സ്പോര്‍ട്സ് ക്ളബിന്‍െറ കോച്ചിങ് ക്യാമ്പില്‍ 48കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് കോച്ച് അനില്‍ കുര്യന്‍, ചീഫ് കോച്ചും യൂനിവേഴ്സിറ്റി പ്ളയര്‍ റിജോ ചരിപ്രത്ത് അസി. കോച്ചായും പ്രവര്‍ത്തിക്കുന്നു. കോച്ചിങ് രാവിലെ 6.30ന് ആരംഭിച്ച് 8.30ന് അവസാനിക്കും. ക്യാമ്പ് 13 ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.