ആറന്മുള ജലമേള: മത്സരങ്ങളെച്ചൊല്ലി തര്‍ക്കം മുറുകുന്നു

കോഴഞ്ചേരി: ആറന്മുള ജലമേള ഫൈനലിലെ മത്സരങ്ങള്‍ തര്‍ക്കത്തിലേക്ക്. റെയ്സ് കമ്മിറ്റിയുടെ തീരുമാനങ്ങളും വിധി പ്രഖ്യാപനവും നിയമാവലിക്ക് വിരുദ്ധമാണെന്ന് വിവിധ കരകള്‍ ആരോപിച്ചു. സമാപന ചടങ്ങില്‍ പരസ്യ പ്രതിഷേധം നടത്തിയ പള്ളിയോട കരകള്‍ക്ക് പുറമെ മറ്റ് നിരവധി പള്ളിയോടങ്ങളും നേരിട്ടും ഫോണ്‍ മുഖാന്തരവും പ്രതിഷേധം അറിയിച്ചു. ആദ്യപാദത്തില്‍ മറ്റ് ബാച്ചുകളില്‍നിന്ന് ഒരു മിനിറ്റിലധികം കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത ബാച്ചിനെ മന$പൂര്‍വം അയോഗ്യരാക്കുകയായിരുന്നു എന്നാണ് ആക്ഷേപം. പാരമ്പര്യ തനിമ നിലനിര്‍ത്താതെയും ആചാരലംഘനം നടത്തിയതുമായ പള്ളിയോടങ്ങള്‍ ഉണ്ടായിട്ടും അതൊന്നും കാണാതെ തങ്ങളെ ഒഴിവാക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ബി ബാച്ചിലെ ഫലം മാത്രമാണ് ആദ്യപാദ മത്സരത്തിനുശേഷം പ്രഖ്യാപിച്ചത്. ബി ബാച്ച് മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടും ആദ്യപാദ മത്സരങ്ങളുടെ ഫലം പ്രഖ്യാപിക്കപ്പെട്ടില്ല. ഇക്കാര്യത്തില്‍ സംഘാടക സമിതിയും റെയ്സ് കമ്മിറ്റിയും ഗുരുതരവീഴ്ച വരുത്തിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജലമേള നിയന്ത്രിക്കാന്‍ നിശ്ചയിക്കപ്പെട്ട വിധികര്‍ത്താക്കളുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി റെയ്സ് കമ്മിറ്റിയുടെ ഇടപെടലാണ് വിധിപ്രഖ്യാപനം വൈകാന്‍ ഇടയാക്കിയതെന്നാണ് കരക്കാരുടെ ആരോപണം. കുറഞ്ഞ സമയം ആദ്യം പ്രഖ്യാപിച്ചെങ്കിലും വേദിയില്‍ ഇല്ലാതിരുന്ന റെയ്സ് കമ്മിറ്റി കണ്‍വീനറെ വിളിച്ചു വരുത്തിയാണ് ഫൈനലിലുള്ള പള്ളിയോടങ്ങളെ നിശ്ചയിച്ചത്. ഇതോടെ ഒന്നാം സ്ഥാനക്കാര്‍ ഒഴിവാക്കപ്പെടുകയും മികച്ച രണ്ടും മൂന്നും സമയം ലഭിച്ചവരെ ഫൈനലിലും ലൂസേഴ്സ് ഫൈനലിലും മത്സരിപ്പിക്കുകയായിരുന്നു. മൂന്നാം സ്ഥാനത്തത്തെിയ ബാച്ചില്‍ ഉള്‍പ്പെട്ടിരുന്ന മാരാമണ്‍, പൂവത്തൂര്‍ പടിഞ്ഞാറ് പള്ളിയോടങ്ങളെ ലൂസേഴ്സ് ഫൈനലിലേക്ക് തെരഞ്ഞെടുത്തതായി നിശ്ചിത സമയത്തിനുള്ളില്‍ അറിയിച്ചിട്ടില്ളെന്നും ഈ കരക്കാര്‍ പറയുന്നു. തോട്ടപ്പുഴശ്ശേരി കടവിന് സമീപം കിടന്നിരുന്ന ഈ പള്ളിയോടങ്ങളെ സ്റ്റാര്‍ട്ടിങ് പോയന്‍റിലേക്ക് എത്തിക്കാന്‍ ബോട്ടുകളുടെ സേവനം ലഭ്യമാക്കിയിരുന്നില്ല. മാരാമണ്‍, പൂവത്തൂര്‍ പടിഞ്ഞാറ് പള്ളിയോടങ്ങള്‍ ലൂസേഴ്സ് ഫൈനലില്‍ പങ്കെടുക്കാന്‍ പറ്റാതായതോടെ മൂന്നു പള്ളിയോടങ്ങള്‍ ഒന്നിച്ച് പോകേണ്ട സ്ഥാനത്ത് ലൂസേഴ്സ് ഫൈനലില്‍ നെടുംപ്രയാര്‍ ഒറ്റക്ക് തുഴഞ്ഞ് ഫിനിഷിങ് പോയന്‍റ് കടക്കുകയായിരുന്നു. ഇതും പരാതികള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഫൈനല്‍ നടന്നത് സന്ധ്യ കഴിഞ്ഞാണ്. ഫിനിഷിങ് കാണാന്‍ പറ്റാത്ത തരത്തില്‍ ഇരുട്ടായത് ജലമേള പ്രേമികളെ നിരാശരാക്കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ 5.30വരെ മാത്രമേ വള്ളംകളി ഉണ്ടായിരുന്നുള്ളൂ. പള്ളിയോട സേവാസമിതിയുടെയും മറ്റ് ഭാരവാഹികളുടെയും ഇടപെടല്‍ തക്കസമയത്ത് ഉണ്ടാകാതിരുന്നതിനാലാണ് ജലമേളയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ ഇടയായതെന്നും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.