പന്നിക്കുഴി പുതിയ പാലത്തിലെ ഒറ്റവരി ഗതാഗതം ഉടന്‍ നടപ്പാകില്ല

തിരുവല്ല: പന്നിക്കുഴി പുതിയ പാലത്തിലൂടെ 31ന് മുമ്പ് ഒറ്റവരി ഗതാഗതം ആരംഭിക്കുമെന്ന കലക്ടറുടെ പ്രഖ്യാപനം നടപ്പാവില്ല. അപ്രോച്ച് റോഡുകളുടെ നിര്‍മാണം ഇപ്പോഴും പാതിവഴിയിലാണ്. ഇതുമൂലം പാലത്തിലൂടെ ഒറ്റവരി ഗതാഗതം തുടങ്ങുന്നത് ഇനിയും വൈകും. കലക്ടര്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തിലാണ് 31നകം ഒറ്റവരി ഗതാഗതം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നത്. അപ്രോച്ച് റോഡുകളുടെ സംരക്ഷണ ഭിത്തിയുടെ പണിപോലും ഇതുവരെ പൂര്‍ണമായിട്ടില്ല. റോഡില്‍ അഞ്ചു ഘട്ടത്തിലായി മെറ്റല്‍ നിരത്തിവേണം റോഡ് ഉയര്‍ത്താന്‍. എന്നാല്‍, ഇതുവരെ രണ്ടാംഘട്ടം ജോലികള്‍വരെ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു. നിര്‍മാണത്തിനായി 1000 ഘനമീറ്റര്‍ മണ്ണ് വേണ്ടിവരും. കവിയൂര്‍ പഞ്ചായത്തില്‍നിന്ന് മണ്ണ് എടുക്കാനുള്ള അനുമതി നേരത്തേ ലഭിച്ചിരുന്നെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. മഴ നീങ്ങിയിട്ട് രണ്ടുനാള്‍ കഴിഞ്ഞെങ്കിലും മഴമൂലമാണ് മണ്ണെടുക്കാന്‍ കഴിയാത്തതെന്നാണ് അധികൃതരുടെ വാദം. 2014 സെപ്റ്റംബര്‍ 16നാണ് പാലം പണിക്ക് തുടക്കം കുറിച്ചത്. എട്ടുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കാമെന്നായിരുന്നു കരാര്‍. നിര്‍മാണം ഇഴയുന്നത് വിവാദമായപ്പോള്‍ ജൂലൈയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പുരോഗതി വിലയിരുത്താന്‍ എത്തിയ കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ ജെ. രവീന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നു. മഴ തടസ്സമായില്ളെങ്കില്‍ ആഗസ്റ്റോടെ അപ്രോച്ച് റോഡ് നിര്‍മാണവും പൂര്‍ത്തിയായേക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മാസംകൂടി പിന്നിട്ട് സെപ്റ്റംബര്‍ എട്ടിനാണ് പാലത്തിന്‍െറ സ്ളാബ് വാര്‍ക്കുന്ന ജോലികള്‍ പോലും പൂര്‍ത്തിയാക്കാനായത്. എന്നാല്‍, പല കാരണങ്ങള്‍കൊണ്ട് പണി വീണ്ടും വൈകിയതോടെയാണ് കലക്ടറുടെ ഇടപെടല്‍ ഉണ്ടായത്. ഈ യോഗത്തിലാണ് ഒക്ടോബര്‍ 31നകം പാലത്തിലൂടെ താല്‍ക്കാലിക ഒറ്റവരി ഗതാഗതം ആരംഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. പ്രവൃത്തികള്‍ തടസ്സം കൂടാതെ മുന്നോട്ട് പോയാല്‍പോലും ഏതാണ്ട് ഒരുമാസമെങ്കിലും വേണ്ടിവരും നിര്‍മാണം പൂര്‍ത്തിയാകാന്‍. തകര്‍ന്ന് തരിപ്പണമായ എം.സി റോഡില്‍ മന്ദഗതിയില്‍ നീങ്ങുന്ന വാഹനങ്ങള്‍ മൂലം ഗതാഗതക്കുരുക്ക് പതിവാണ്. പന്നിക്കുഴിയിലെ പഴയ പാലത്തിലൂടെയുള്ള ഒറ്റവരി ഗതാഗതം കൂടിയാകുമ്പോള്‍ മണിക്കൂറുകളാണ് വാഹനങ്ങള്‍ കുരുക്കില്‍പെട്ട് കിടക്കേണ്ടിവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.