സ്ഥാനമാനങ്ങള്‍ ത്യജിച്ചും മറുചേരിയില്‍ ചേര്‍ന്നും മത്സരം

കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തെരഞ്ഞെടുപ്പ് വന്നതോടെ പഞ്ചായത്ത് മെംബര്‍സ്ഥാനം വരെ രാജിവെച്ച് മറുചേരിയില്‍ ചേര്‍ന്നു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും പഞ്ചായത്ത് അംഗത്വവും കോണ്‍ഗ്രസ് അംഗമായ എം.ജി. സദാനന്ദന്‍ രാജിവെച്ചു. കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച സദാനന്ദന്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്ന് പഞ്ചായത്തിന്‍െറ വഞ്ചിത്ര വാര്‍ഡില്‍ മത്സരിക്കുമെന്നാണ് അറിയുന്നത്. സി.പി.എം അംഗമായ അംബിക വാസുകുട്ടന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവെച്ചിരുന്നു. സി.പി.ഐയിലേക്ക് ചേരുമെന്ന് അറിയുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്ന ലതാ ചെറിയാനാണ് ആദ്യം പഞ്ചായത്ത് അംഗത്വമുള്‍പ്പെടെ രാജിവെച്ചത്. കേരള കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന ഇവര്‍ പാര്‍ട്ടിവിട്ട് ജനതാദള്‍ എസ് ല്‍ ചേരുകയും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി നാലാം വാര്‍ഡില്‍ മത്സരത്തിന് തയാറെടുക്കുകയുമാണ്. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും ചേര്‍ന്ന് ഭരണം നടത്തുന്ന കോഴഞ്ചേരിയില്‍ ഇവര്‍ തമ്മിലും തര്‍ക്കം രൂക്ഷമാകുകയും പരസ്പരം അംഗങ്ങളെയും ഭാരവാഹികളെയും ചാക്കിട്ട് പിടിക്കുകയുമാണ്. കേരള കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ ജയിംസ്, സേവ്യര്‍ എന്നിവര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എം.ജി. സദാനന്ദന്‍െറ രാജി. ചന്ദ്രശേഖരകുറുപ്പ്, പ്രകാശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സി.പി.ഐ ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സി.പി.എമ്മുമായി തര്‍ക്കം തീരുന്നില്ളെങ്കില്‍ 5,6,11,12,13 എന്നീ വാര്‍ഡുകളില്‍ സി.പി.ഐ മത്സരിക്കുമെന്നും അറിയുന്നു. സീറ്റുകളുടെ എണ്ണം സംസാരിച്ച് ധാരണയുണ്ടാക്കിയെങ്കിലും വാര്‍ഡുകള്‍ ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ല. ഇതിനിടെ കേരള കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്ന ഗോപി മുരിക്കത്തേ് രാജിവെച്ച് കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തില്‍ ചേര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.