യാത്രക്കാര്‍ക്ക് കുരുക്കായി കടമ്പനാട് –ചക്കുവള്ളി എളുപ്പപാത

അടൂര്‍: കടമ്പനാട്-ചക്കുവള്ളി പാത എളുപ്പമാര്‍ഗമായി ഉപയോഗിക്കാമെന്ന് വിചാരിച്ചാല്‍ വലഞ്ഞുപോകും. വാഹനത്തിന്‍െറ ഫസ്റ്റ്്, സെക്കന്‍ഡ് ഗിയറുകളില്‍ മാത്രമേ ഈ പാതയില്‍ കൂടി പോകാന്‍ കഴിയൂ. പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന 10 കി.മീ ദൈര്‍ഘ്യമുള്ള ഈ പാത കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. ടിപ്പറുകളുടെ ഇടതടവില്ലാത്ത സഞ്ചാരമാണ് പാതയെ ഇത്തരത്തിലാക്കിയത്. വര്‍ഷത്തിലൊരിക്കല്‍ കുഴികളടക്കാറുണ്ടെങ്കിലും അധിക ദിവസങ്ങള്‍ക്കകം പഴയ രീതിയിലാകും . വശങ്ങളില്‍ ഓടകളില്ലാത്തതിനാല്‍ പാതയിലൂടെ മഴവെള്ളം കുത്തിയൊലിച്ചാണ് ഒഴുകുന്നത്. പ്രദേശത്തുകാര്‍ക്ക് കടമ്പനാട്, ചക്കുവള്ളി, മലനടക്ഷേത്രം എന്നിവിടങ്ങളിലേക്കു പോകാനുള്ള എളുപ്പമാര്‍ഗമാണിത്. കടമ്പനാടുനിന്ന് ചക്കുവള്ളിക്ക് പോകണമെങ്കില്‍ ഭരണിക്കാവ് വഴി അധികദൂരം സഞ്ചരിക്കണം. കടമ്പനാട് മുതല്‍ ഇടക്കാട് വരെയുള്ള ഭാഗങ്ങള്‍ തകര്‍ന്ന് കാല്‍നടപോലും ദുഷ്കരമാണ്. കടമ്പനാട് ചന്തക്കുസമീപം, നാടശാലിക്കല്‍ കവല, കളക്കാട്ട് കവല എന്നിവിടങ്ങളിലാണ് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. മഴപെയ്ത് ഇവിടെ ചളിക്കുളമായി മാറി. പാത ഗതാഗതയോഗ്യമല്ലാതായതിനെ തുടര്‍ന്ന് ബസ് സര്‍വിസുകള്‍ നിര്‍ത്തലാക്കിയിരുന്നു. പറക്കോട്-ഏനാത്ത്, കരുനാഗപ്പള്ളി-പറക്കോട്, കോഴഞ്ചേരി-ചക്കുവള്ളി എന്നീ റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന ബസുകളാണ് ഇതിലേ ഓടിയിരുന്നത്. മലനട ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വിസ് നടത്തിയിരുന്നു. പാതയും പാത ഉള്‍പ്പെട്ട പ്രദേശവും ജനപ്രതിനിധികള്‍ അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വര്‍ഷങ്ങളായി ഇരുമുന്നണികളിലെയും ജനപ്രതിനിധികളാല്‍ കബളിപ്പിക്കുന്നതു തുടരാനാവില്ളെന്നും തെരഞ്ഞെടുപ്പിലൂടെ ഇതിന്‍െറ പ്രതിഫലനം ഉണ്ടാകുമെന്നും നാട്ടുകാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.