പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സതേടിയ രോഗിക്ക് ആശുപത്രി ഫാര്‍മസിയില്‍നിന്ന് വേണ്ടത്ര മരുന്ന് നല്‍കാത്തതിനെ തുടര്‍ന്ന് രോഗിയും ഡോക്ടറും തമ്മില്‍ വാക്കേറ്റം. തിങ്കളാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. ആശുപത്രി എച്ച്.എം.സി കമ്മിറ്റി അംഗമായ എം.എച്ച്. ഷാജിക്കാണ് ഡോക്ടര്‍ എഴുതി നല്‍കിയ മരുന്ന് നല്‍കാത്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് എം.എല്‍.എ ഉള്‍പ്പെടെയുള്ള എച്ച്.എം.സി അംഗങ്ങളെ വിവരം ധരിപ്പിച്ച് പ്രശ്നം ഗുരുതരമായതോടെ ആശുപത്രി അധികൃതര്‍ ഒ.പി ടിക്കറ്റില്‍ ഒരു നേരത്തേ മരുന്ന് മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് പിന്നീട് എഴുതിച്ചേര്‍ത്തു.ആശുപത്രിയില്‍ രാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സതേടി എത്തുന്ന രോഗികള്‍ക്ക് ഒരു നേരത്തേ മരുന്ന് മാത്രമാണ് അധികൃതര്‍ നല്‍കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഡോക്ടര്‍മാര്‍ മൂന്നു ദിവസത്തേക്കുള്ള മരുന്നാണ് എഴുതി നല്‍കുന്നത്. എന്നാല്‍, ഫാര്‍മസിയില്‍ ഒരുനേരത്തേ മരുന്ന് മാത്രമാണ് നല്‍കുന്നത്. ഈ മരുന്നുകള്‍ക്ക് പുറത്തുനിന്ന് വാങ്ങുമ്പോള്‍ 100 മുതല്‍ 200 രൂപവരെയാണ് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.