പാലക്കാട്: സ്കൂൾ തുറക്കുന്ന ദിവസം തന്നെ ഇപ്രാവശ്യം വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ ലഭിക്കും. ഒന്ന് മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങൾ ഒരാഴ്ചക്കകം സ്കൂളുകളിലെത്തിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. 2017 മാർച്ച് ആദ്യവാരം തന്നെ പുസ്തകങ്ങൾ ജില്ലയിലെത്തിയിരുന്നു. കുട്ടികൾ അമിതഭാരം ചുമക്കുന്നത് ഒഴിവാക്കാൻ ഇപ്രാവശ്യം മൂന്ന് വാള്യങ്ങളായാണ് പുസ്തകങ്ങൾ അച്ചടിച്ചിരിക്കുന്നത്. ഭാരിച്ച പുസ്തകങ്ങൾ ദിവസേന സ്കൂളുകളിലേക്ക് ചുമക്കുന്നത് കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത് കണക്കിലെടുത്താണിത്. ഇത് സംബന്ധിച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യാവകാശ കമീഷൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു. മേയ് 15 വരെ 16,68,477 പുസ്തകങ്ങൾ വിതരണം ചെയ്തു. 96 ശതമാനം ഹൈസ്കൂളുകളിലും പുസ്തകങ്ങളെത്തി. എൽ.പി, യു.പി ക്ലാസുകളിലെ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലയിലെ 233 സ്കൂൾ സൊസൈറ്റികളിലൂടെയാണ് ഗവ, എയ്ഡഡ് സ്കൂളുകൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി (കെ.ബി.പി.എസ്)ക്കാണ് ഇപ്രാവശ്യം അച്ചടിയുടെയും വിതരണത്തിെൻറയും ചുമതല. ജില്ലയിലെ സൊസൈറ്റികളിൽ കെ.ബി.പി.എസ് എത്തിക്കുന്ന പുസ്തകങ്ങൾ താമസം കൂടാതെ പ്രധാനാധ്യാപകർക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.