മണ്ണാര്‍ക്കാട്: മുനിസിപ്പല്‍ കൗണ്‍സിലറും മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറിയുമായ വി. സിറാജുദ്ദീന്‍െറ വീടിനുനേരെ സ്ഫോടക വസ്തു എറിഞ്ഞു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ഭാഗികമായി തകര്‍ന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ സ്ഫോടന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അടുക്കളയോട് ചേര്‍ന്ന് നിര്‍ത്തിയ കാര്‍ കത്തുന്നത് തടഞ്ഞത് കാരണം വന്‍ അപകടമാണ് ഒഴിവായത്. സിറാജുദ്ദീനും ഭാര്യയും മൂന്ന് മക്കളും രണ്ട് സഹോദരിമാരും സഹോദരി ഭര്‍ത്താവുമാണ് വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. സംഭവ സ്ഥലം മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര, എസ്.ഐ ഷിജു.കെ. എബ്രാഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സന്ദര്‍ശിച്ചു. പാലക്കാട്ടുനിന്ന് ഡോഗ് സ്ക്വാഡും ഷൊര്‍ണൂരില്‍നിന്ന് ബോംബ് സ്ക്വാഡും എത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സി. ഷഫീഖ് റഹിമാന്‍, റഫീക്ക് കുന്തിപ്പുഴ, യൂസഫ്, അച്ചിപ്ര മൊയ്തു, കെ.പി.എ. സലീം, അഡ്വ. നൗഫല്‍ കളത്തില്‍, റഫീക്ക് നെല്ലിപ്പുഴ, ഹുസൈന്‍ കളത്തില്‍, സി.കെ. അബ്ദുറഹിമാന്‍, മുജീബ് പെരിമ്പിടി, ഷൗക്കത്ത് നെല്ലിപ്പുഴ, സെക്കീര്‍ മുല്ലക്കല്‍, എന്‍.വി. സൈദ്, സമദ് പുവ്വക്കോടന്‍, റഷീദ് കുറുവണ്ണ, മന്‍സൂര്‍ കുന്തിപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. ടി.എ. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.