മധ്യവയസ്കനെ തടങ്കലില്‍ വെച്ച് പണം തട്ടിയ കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

പാലക്കാട്: മധ്യവയ്സകനെ തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മലപ്പുറം തിരൂരങ്ങാടി സ്വദേശിയെ മങ്കര മണ്ണൂര്‍ ചോലക്കുണ്ട് വാടകവീട്ടില്‍ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പണം തട്ടിയ കേസിലാണ് മണ്ണൂര്‍ വെസ്റ്റ് ചേറുമ്പാല പുലാക്കല്‍ വീട്ടില്‍ കൃഷ്ണദാസ് (34), കൊട്ടക്കുന്ന് കാരപ്പറമ്പില്‍ വീട്ടില്‍ അബ്ദുറഹ്മാന്‍ (33) എന്നിവരെ കോങ്ങാട്ടിലുള്ള ഒളിത്താവളത്തില്‍ വെച്ച് ടൗണ്‍ നോര്‍ത്ത് പൊലീസ് സി.ഐ കെ.ആര്‍. ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഇരുപതിനാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം സ്വദേശിയായ കച്ചവടക്കാരനെ സ്ത്രീകളെ ഉപയോഗിച്ച് നിരന്തരം ഫോണ്‍ ചെയ്ത് പ്രലോഭിപ്പിച്ച് മണ്ണൂരിലുള്ള വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും തത്സമയം പത്തോളം വരുന്ന സംഘം ഭീഷണിപ്പെടുത്തി മര്‍ദിച്ച് വസ്ത്രങ്ങള്‍ ഊരി വാങ്ങുകയും സംഘത്തിലുള്ള സ്ത്രീയെ വിവസ്ത്രയാക്കി മധ്യവയ്സകനൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. അത്രയും തുകയില്ളെന്ന് പറഞ്ഞപ്പോള്‍ അഞ്ച് ലക്ഷം രൂപ തന്നാല്‍ വിടാമെന്ന് പറഞ്ഞത് പ്രകാരം ഉടനെ രണ്ട് ലക്ഷം രൂപ പ്രതികള്‍ക്ക് വീട്ടില്‍നിന്ന് വരുത്തി നല്‍കി. ബാക്കി മൂന്ന് ലക്ഷം പ്രതികളിലൊരാള്‍ കടം നല്‍കി ആഴ്ചക്ക് മുപ്പതിനായിരം രൂപ പലിശ നല്‍കണമെന്ന വ്യവസ്ഥയില്‍ മധ്യവയ്സകനെ മോചിപ്പിക്കുകയായിരുന്നു. തടവില്‍നിന്ന് രക്ഷപ്പെട്ട് മങ്കര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങി. പ്രതികളിലൊരാളായ ഒളിവിലായിരുന്ന മുണ്ടൂര്‍ സ്വദേശി പപ്പനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള പ്രതികള്‍ മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് നോര്‍ത്ത് ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കോങ്ങാട് ഒളിത്താവളത്തില്‍ നിന്ന് സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ബാക്കി പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. പാലക്കാട് ഡിവൈ.എസ്.പി എം. സുല്‍ഫിക്കറിന്‍െറ നേതൃത്വത്തില്‍ ടൗണ്‍ നോര്‍ത്ത് സി.ഐ കെ.ആര്‍. ബിജു, മങ്കര എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ ഷേണു, ക്രൈം സ്ക്വാഡ് അംഗങ്ങളായ നന്ദകുമാര്‍, ആര്‍. കിഷോര്‍, സുനില്‍, കെ. അഹമ്മദ് കബീര്‍, ആര്‍. റിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.