ആദ്യക്ഷരം കുറിക്കാന്‍ ജില്ലയില്‍ മുപ്പതിനായിരം കുരുന്നുകള്‍

പാലക്കാട്: രണ്ടര മാസത്തെ വേനലവധിക്ക് വിരാമമിട്ട് ബുധനാഴ്ച വിദ്യാലയങ്ങള്‍ തുറക്കും. ജില്ലയില്‍ മുപ്പതിനായിരത്തിലധികം കുരുന്നുകള്‍ ആദ്യക്ഷരം കുറിക്കും. പുതിയ അധ്യയന വര്‍ഷം ഒന്ന് മുതല്‍ പത്താംതരം വരെ ആകെ മൂന്നര ലക്ഷത്തിലധികം കുട്ടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നാം ക്ളാസില്‍ ചേര്‍ന്നത് ആകെ 30347 കുട്ടികളാണ്. 15193 ആണ്‍കുട്ടികളും 15154 പെണ്‍കുട്ടികളും. ഇത്തവണ കുട്ടികളുടെ എണ്ണത്തില്‍ ചെറിയതോതില്‍ വര്‍ധന ഉണ്ടാവും. ഈ വര്‍ഷത്തെ ഒമ്പത്, പത്ത് ക്ളാസുകളിലെ മുഴുവന്‍ പാഠപുസ്കങ്ങള്‍ക്കും മാറ്റമുണ്ട്. പുസ്തകവിതരണം ജൂണ്‍ 15നകം പൂര്‍ത്തിയാക്കും. സ്കൂള്‍ തുറക്കുന്ന ദിവസം മുതല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ നടപടി സ്വീകരിച്ചു. കുട്ടികളുടെ കണക്കെടുപ്പ് ജൂണ്‍ എട്ടിന് നടത്തും. കുട്ടികളുടെ യു.ഐ.ഡി എടുക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡി.ഡി.ഇ അറിയിച്ചു. ഈ വര്‍ഷം സാധ്യമായ 200 അധ്യയനദിനം ഉറപ്പാക്കാനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ജില്ലയില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഹാര ബോധനം നല്‍കി പഠന പുരോഗതി ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കുടിവെള്ളം, ടോയ്ലറ്റ് എന്നിവ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ലഭ്യമാക്കും. ജില്ലയില്‍ 23,13,586 പാഠപുസ്തകങ്ങള്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഇന്‍ഡന്‍റ് ചെയ്തിട്ടുണ്ട്. അതില്‍ 13,85,840 പുസ്തകങ്ങള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഒന്നാം ക്ളാസുമുതല്‍ എട്ടാം ക്ളാസുവരെയുള്ള കുട്ടികള്‍ക്ക് രണ്ടു ജോഡി യൂനിഫോം വിതരണം ചെയ്യാന്‍ ഒരു കുട്ടിക്ക് 400 രൂപ വീതം ഗവ. സ്കൂളുകളിലേക്ക് ആവശ്യമായ തുക എസ്.എസ്.എ അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 15നകം ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാനുള്ള കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുക സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. എയ്ഡഡ് സ്കൂളിലെ യൂനിഫോം വിതരണത്തിനുള്ള തുക ഫണ്ട് ലഭ്യതയനുസരിച്ച് ഹെഡ്മാസ്റ്റര്‍മാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.