പാലക്കാട് മെഡിക്കല്‍ കോളജിലെ അനധികൃത നിയമനം: വിജിലന്‍സ് സെക്രട്ടറി ശിപാര്‍ശ ചെയ്തിട്ടും സര്‍ക്കാറിന് അനക്കമില്ല

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ അനധികൃത നിയമനങ്ങള്‍ പുന$പരിശോധിക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട്, സെക്രട്ടേറിയറ്റില്‍നിന്ന് തുടര്‍നടപടിക്കായി അയച്ചിട്ടും നടപടിയില്ല. വകുപ്പ് മന്ത്രിയുടെ ഇടപെടലിനെതുടര്‍ന്നാണ് ഫയലില്‍ നടപടി വൈകുന്നതെന്നാണ് സൂചന. പാലക്കാട് വിജിലന്‍സിന്‍െറ അന്വേഷണ റിപ്പോര്‍ട്ട് വകുപ്പ് സെക്രട്ടറി നളിനി നെറ്റോ അംഗീകരിച്ച് സെക്രട്ടേറിയറ്റില്‍നിന്ന് തുടര്‍നടപടിക്കായി കഴിഞ്ഞ ജനുവരിയിലാണ് ആരോഗ്യ, പട്ടികജാതി ഡയറക്ടറേറ്റുകളിലേക്ക് അയച്ചത്. മെഡിക്കല്‍ കോളജില്‍ ചട്ടവിരുദ്ധമായി നൂറിലധികം നിയമനങ്ങള്‍ നടന്നെന്നാണ് വിജിലന്‍സ് കണ്ടത്തെല്‍. നിയമനത്തില്‍ സംവരണതത്ത്വവും യോഗ്യതാ മാനദണ്ഡവും അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും മാനദണ്ഡം പാലിക്കാതെ നടത്തിയ നിയമനങ്ങള്‍ പുന$പരിശോധിക്കണമെന്നും വിജിലന്‍സ് ശിപാര്‍ശ ചെയ്തിരുന്നു. അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നും അധ്യാപക നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രതിനിധി ഉള്‍പ്പെട്ട റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപവത്കരിക്കണമെന്നും ശിപാര്‍ശയുണ്ട്. അനധികൃത നിയമനത്തിന് ഉത്തരവാദിയായ സ്പെഷല്‍ ഓഫിസര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശമുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്‍മെന്‍റ് (ഐ.എം.ജി) മുഖേന മാനദണ്ഡം പാലിച്ച് നടത്തിയ 52 നിയമനങ്ങള്‍ക്ക് മാത്രമേ സാധുതയുള്ളൂ. ശേഷിച്ച എല്ലാ നിയമനങ്ങളും സ്പെഷല്‍ ഓഫിസര്‍ നേരിട്ടുള്ള കൂടിക്കാഴ്ചയിലൂടെ നടത്തിയതാണെന്ന് വിജിലന്‍സ് കണ്ടത്തെിയിരുന്നു. രണ്ട് വര്‍ഷത്തിനുശേഷം സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്താണ് വന്‍തുക കോഴ വാങ്ങി ഭരണകക്ഷി ബന്ധമുള്ളവര്‍ നിയമനം നടത്തിയത്. പ്രതിപക്ഷ എതിര്‍പ്പ് ഒഴിവാക്കാന്‍ ഇടതു ബന്ധമുള്ളവര്‍ക്കും നിയമനം നല്‍കി. ഭരണം മാറിയാലും സ്ഥിരപ്പെടുത്തി നല്‍കുമെന്ന് ഉറപ്പ് നല്‍കിയാണ് നിയമനം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.