പാലക്കാട്: ജില്ലയില്‍ വ്യാജ മദ്യത്തിന്‍െറ ഒഴുക്കും ഉല്‍പാദനവും തടയാന്‍ പട്രോളിങ് ഉള്‍പ്പെടെയുള്ള നടപടി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജ മദ്യത്തിന്‍െറ ഒഴുക്കും ദുരന്തവുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍െറ പശ്ചാത്തലത്തില്‍ കലക്ടര്‍ വിളിച്ചുചേര്‍ത്ത് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഇതിന്‍െറ ഭാഗമായി പ്രത്യേകം രൂപവത്കരിക്കുന്ന സംയുക്ത സ്ക്വാഡുകള്‍ ശനിയാഴ്ച മുതല്‍ 24 മണിക്കൂര്‍ പട്രോളിങ് തുടങ്ങും. ഇതിനായി എക്സൈസ്, പൊലീസ് റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംയുക്ത സ്ക്വാഡ് രൂപവത്കരിച്ച് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിലെ അഞ്ച് താലൂക്കുകള്‍ കേന്ദ്രീകരിച്ചാകും സ്ക്വാഡ് പ്രവര്‍ത്തിക്കുക. ഇതിനുപുറമെ അട്ടപ്പാടിയില്‍ മാത്രമായി പ്രത്യേക സ്ക്വാഡും രൂപവത്കരിച്ചു. നിലവിലെ പൊലീസ്, എക്സൈസ് സ്ക്വാഡുകള്‍ക്ക് പുറമെയായിരിക്കും ഇവരുടെ പ്രവര്‍ത്തനം. സ്ക്വാഡിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എല്ലാ ദിവസവും വൈകീട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വ്യാജ മദ്യവുമായി ബന്ധപ്പെട്ട കേസുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ താഴെപറയുന്ന നമ്പറുകളില്‍ വിളിച്ചറിയിക്കണം. ജില്ലാതല കണ്‍ട്രോള്‍ റൂം 0491-2505897. താലൂക്ക്തല സ്ക്വാഡുകള്‍, ഓഫിസറുടെ പേര്, ഫോണ്‍ നമ്പര്‍ എന്നീ ക്രമത്തില്‍: പാലക്കാട്- ബി. ചന്ദ്രന്‍ 9400069430, ആലത്തൂര്‍-ഷാജി എസ്. രാജന്‍-9400069612, ഒറ്റപ്പാലം-എം. രാകേഷ്-9400069616, മണ്ണാര്‍ക്കാട്-സുല്‍ഫിക്കര്‍ എ.ആര്‍-9400069614, ചിറ്റൂര്‍- വിനീത് കാറണി-9400069610, അട്ടപ്പാടി-കെ. ജയപാലന്‍-9447879275. യോഗത്തില്‍ എ.ഡി.എം ഡോ. ജെ.ഒ. അരുണ്‍, അസി. എക്സൈസ് കമീഷണര്‍ വി.പി. സുലേഷ്കുമാര്‍, ഡിവൈ.എസ്.പി വി.പി.സുലേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.