ബക്രീദ്: കുഴല്‍മന്ദം കാലിച്ചന്തയില്‍ തിരക്കേറുന്നു

കുഴല്‍മന്ദം: ത്യാഗസ്മരണ പുതുക്കി ബലിപെരുന്നാള്‍ അടുത്തതോടെ കുഴല്‍മന്ദത്തെ കന്നുകാലി ചന്ത സജീവമായി. മാട്ടിറച്ചി മേഖലയിലെ പ്രതിസന്ധിയും സമരവും തീര്‍ന്നതോടെ ധാരാളം കന്നുകാലികളെ തമിഴ്നാട്ടില്‍നിന്ന് കുഴല്‍മന്ദത്തേക്ക് കൊണ്ടുവരുന്നുണ്ട്. ശനിയാഴ്ചതോറുമുള്ള ചന്ത അടുത്ത കാലത്തായി സജീവമായിരുന്നു. കഴിഞ്ഞ ദിവസവും നല്ല തിരക്കാണ് ചന്തയില്‍ അനുഭവപ്പെട്ടത്. ചന്തപ്പെരുമയില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചന്തയായ കുഴല്‍മന്ദം ചന്തയില്‍ ശനിയാഴ്ച നിരവധി ലോറികളിലാണ് കാലികളെ കൊണ്ടുവന്നത്. ലക്ഷണമൊത്ത ഉരുകള്‍ക്ക് വലിയ അവശ്യക്കാരാണുള്ളത്. ഇത് മുന്നില്‍ കണ്ട് ലക്ഷണമൊത്ത ഉരുക്കളെ എത്തിക്കുന്നതിന് വ്യാപാരികളും പിശുക്ക് കാണിച്ചില്ല. നാല് ഏക്കറാണ് ചന്തയുടെ വിസ്തീര്‍ണ്ണം. ഇവിടം മുഴുവനും ഉരുക്കള്‍ നിറഞ്ഞു. നൂറ്റാണ്ടിന്‍െറ പഴക്കമുണ്ട് കുഴല്‍മന്ദം ചന്തക്ക്. 20 ഏക്കറില്‍ ടിപ്പുസുല്‍ത്താന്‍െറ കുതിര താവളമായിരുന്നു ഇന്നത്തെ ചന്ത. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങി ഇന്ത്യയിലെ പല ഭാഗങ്ങളില്‍നിന്ന് കച്ചവടത്തിനായി വ്യാപാരികള്‍ ആദ്യകാലങ്ങളില്‍ എത്തുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.