ശ്രീകൃഷ്ണപുരം: കരിമ്പുഴ ഒന്ന് വില്ലേജിലെ മിച്ചഭൂമി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവാവ് നടത്തിയ ശ്രമങ്ങൾ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. നടപടിയാവശ്യപ്പെട്ട് മന്ത്രിയുടെ പരിപാടി നടക്കുന്നതിനടുത്ത് വില്ലേജ് ഓഫിസിന് മുന്നിൽ പ്ലക്കാർഡുമായി യുവാവ് കുത്തിയിരിപ്പ് സമരം നടത്തി. എ.ഐ.വൈ.എഫ് മുൻ ജില്ല കമ്മിറ്റി അംഗവും സി.പി.ഐ കാവുണ്ട ബ്രാഞ്ച് സെക്രട്ടറിയുമായ കോങ്ങശ്ശേരി കൃഷ്ണകുമാറാണ് മിച്ചഭൂമി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ കണ്ടത്. കരിമ്പുഴയിൽ യു. മാധവൻ അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. മിച്ചഭൂമി, റീ സർവേ പ്രശ്‌നങ്ങൾ മന്ത്രിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം അതൊന്നും മുഖവിലയ്ക്കെടുത്തില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞു. സി.പി.ഐയുടെ മറ്റ് നേതാക്കളോടും കാര്യം അറിയിച്ചെങ്കിലും നടപടിയാവാത്തതിൽ പ്രതിഷേധിച്ചാണ് സമ്മേളന നഗരിക്ക് തൊട്ടടുത്ത കരിമ്പുഴ ഒന്ന് വില്ലേജ് ഓഫിസിന് മുന്നിൽ പ്ലക്കാർഡുമായി കുത്തിയിരിപ്പ് സമരം നടത്തിയതെന്നും കൃഷ്ണകുമാർ പറഞ്ഞു. െപാലീസ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്ത് നീക്കി. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നത് തടയാനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കൃഷ്ണകുമാറിനെ വ്യാഴാഴ്ച രാത്രി ഒമ്പതോടെ ഡി.സി.സി ജനറൽ സെക്രട്ടറി രാജരത്നം, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ എം. ചന്ദ്രമോഹനൻ, പി. ഉണ്ണികൃഷ്ണൻ, കരിമ്പുഴ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അശോകൻ എന്നിവർ ജാമ്യത്തിലിറക്കി. കരിമ്പുഴ ഗ്രാമ പഞ്ചായത്തിൽ മിച്ചഭൂമി, റീ സർവേ പ്രശ്നങ്ങൾ മൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്നും നേതാക്കൾ അറിയിച്ചു. കൃഷ്ണകുമാറിനെ സി.പി.ഐയിൽനിന്ന് പുറത്താക്കിയതായി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.